ഗൾഫ് പ്രതിസന്ധി: ഇടപെടൽ ആവശ്യപ്പെട്ട് ലീഗ് എം.പിമാർ മന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പിമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി.

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവരടങ്ങിയ സംഘം മന്ത്രിയെ അറിയിച്ചു.

യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളും വിദ്യാർഥികളും സംഘർഷംമൂലം വലിയ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ദീർഘകാല വിദേശനയമായ ചേരിചേരാ നയവും പഞ്ചശീല തത്ത്വങ്ങളും അടിസ്ഥാനമാക്കി സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എം.പിമാർ വ്യക്തമാക്കി. ചൊവ്വാഴ്ച പാർലമെന്റിന്റെ ഇരു സഭകളിലും വിഷയം അടിയന്തരമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.പിമാർ നിവേദനം നൽകിയിരുന്നു.

Tags:    
News Summary - Gulf Crisis: League MPs Submit Memorandum to Minister Seeking Intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.