ബംഗളൂരു: ബൈയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ മാലിന്യക്കുട്ടയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഉത്തർപ്രദേശ് സ്വദേശിനിയുടേതാണ് തിരിച്ചറിഞ്ഞു. സംഭവത്തിൽ മൂന്ന് ബിഹാർ സ്വദേശികൾ പിടിയിലായി. കുറ്റകൃത്യത്തിൽ പങ്കുള്ള മറ്റു രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണ്.
മുമ്പു നടന്ന സമാന കൊലപാതകങ്ങളുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 30 വയസ്സിനടുത്ത് പ്രായമുള്ള യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്.മൂന്നുപേർ ഓട്ടോയിലെത്തി റെയിൽവേ സ്റ്റേഷനിൽ മൃതദേഹമടങ്ങിയ വീപ്പ ഉപേക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽവേ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ജനുവരി നാലിന് യശ്വന്തപുര റെയിൽവേ സ്റ്റേഷനിലും പ്ലാസ്റ്റിക് വീപ്പയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ, പ്രദേശത്തെ സി.സി.ടി.വി. കാമറ പ്രവർത്തിക്കാതിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. രണ്ടുമാസം കഴിഞ്ഞിട്ടും ഈ കേസിൽ തുമ്പുണ്ടായിട്ടില്ല.ഡിസംബർ ആറിന് മറ്റൊരു യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ബംഗാർപേട്ട്-ബൈയ്യപ്പനഹള്ളി ട്രെയിനിലെ കോച്ചിൽ കണ്ടെത്തിയ സംഭവത്തിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.
നഗരത്തിലെ പല റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. മിക്ക സ്റ്റേഷനുകൾക്കും രണ്ടും മൂന്നും പ്രവേശനകവാടങ്ങൾ ഉണ്ടെങ്കിലും പ്രധാന കവാടങ്ങളിൽ മാത്രമാണ് സുരക്ഷസേനയുടെ സാന്നിധ്യമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.