കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ധുരന്ധർ സിനിമയുടെ പ്രദർശനത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ യുവതിയെയാണ് തിയറ്ററിനുള്ളിൽ വെച്ച് യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നാലെ യുവതിയുടെ വീട്ടുകാർ ഇയാളെ മർദിക്കുകയും ചെയ്തു.
കാൺപുരിലെ ഒരു പ്രമുഖ തിയറ്ററിലാണ് സംഭവം. യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പ്രതി ഇരുട്ടിന്റെ മറവിൽ യുവതിയെ സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ യുവതി ബഹളം വെക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ യുവതിയുടെ പിതാവ് പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇത് പിന്നീട് വലിയ മർദനത്തിൽ കലാശിച്ചതോടെ കാര‍്യങ്ങൾ ഗുരുതരമായി. പിതാവിനോടൊപ്പം കുടുംബാംഗങ്ങളും കണ്ടുനിന്നവരും ചേർന്ന് പ്രതിയെ മർദിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതി പൊലീസ് കാവലിലാണ്. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.