മുംബൈ: പോക്സോ കേസിൽ വിവാദ വിധി പുറപ്പെടുവിച്ച ബോബെ ഹൈകോടതി അഡി. ജഡ്ജി പുഷ്പ വി. ഗനേഡിവാലക്ക് ഗർഭനിരോധന ഉറകൾ അയച്ച് യുവതിയുടെ പ്രതിഷേധം. വസ്ത്രത്തിന് മുകളിലൂടെ 12 വയസ് പ്രായമുള്ള കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്‍റെ കീഴില്‍ വരില്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വിവാദമായിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ഗർഭനിരോധന ഉറകൾ അയച്ച് പ്രതിഷേധിച്ചത്.
ദേവ്ശ്രീ ത്രിവേദിയെന്ന യുവതിയാണ് പ്രതിഷേധത്തിന് പിന്നിൽ. ജഡ്ജിയുടെ ചേംബർ ഉൾപ്പെടെ 12 വിലാസങ്ങളിലേക്കാണ് ഇവർ പാഴ്സൽ അയച്ചത്. ജസ്റ്റിസ് പുഷ്പയുടെ വിധിയിലൂടെ ഒരു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ദേവ്ശ്രീ ത്രിവേദി പറഞ്ഞു. അനീതി അനുവദിക്കാനാകില്ല. ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം -ദേവ്ശ്രീ പറഞ്ഞു.
ജനുവരി 19നാണ് വിവാദ വിധിയിലൂടെ ജസ്റ്റിസ് പുഷ്പ പ്രതിയെ കുറ്റമുക്തനാക്കിയത്. എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചിരുന്നു. പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്‍റ്സിന്‍റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും ജസ്റ്റിസ് പുഷ്പ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.