ഇന്ധന പ്രതിസന്ധി ഒഴിയുമോ? ഹുർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; 17 കപ്പലുകൾ ഇപ്പോഴും കടലിൽ

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധപ്രതിസന്ധി രൂക്ഷമായിരിക്കെ, ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണത്തിൽ നേരിയ ആശ്വാസം. അതീവ സുരക്ഷാ ഭീഷണിയുള്ള ഹുർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ ഏഴാമത്തെ എൽ.പി.ജി ടാങ്കറായ 'ഗ്രീൻ സാവി'. വെള്ളിയാഴ്ച വൈകുന്നേരമാണ് 44,000 ടൺ പാചകവാതകവുമായി കപ്പൽ ഇറാന്റെ കടൽ അതിർത്തി വഴി കടന്നുപോയത്.

ഇന്ത്യക്കാവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനവും വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. നിലവിലെ സംഘർഷം കാരണം ഇന്ത്യയിലേക്കുള്ള ഗ്യാസ് ഇറക്കുമതിയിൽ 90 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്ത് പാചകവാതകക്ഷാമത്തിന് കാരണമാകുമോ എന്ന ആശങ്ക ശക്തമാണ്. ഗ്രീൻ സാവി ഉൾപ്പടെ ഏഴ് കപ്പലുകൾ ഇതിനോടകം ഹുർമുസ് കടലിടുക്ക് കടന്നെങ്കിലും 17 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ 'ഗ്രീൻ ആശ', 'ജഗ് വിക്രം' എന്നീ കപ്പലുകൾ ഉടൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യയുൾപ്പെടെയുള്ള ശത്രുതയില്ലാത്ത രാജ്യങ്ങൾക്ക് തങ്ങളുടെ കടൽ അതിർത്തി വഴി സഞ്ചരിക്കാമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കപ്പലുകളുടെ പേരും വിവരങ്ങളും കൃത്യമായി വെളിപ്പെടുത്തണമെന്നും സുരക്ഷ നിയമങ്ങൾ പാലിക്കണമെന്നുമാണ് നിർദേശം. ഇന്ത്യൻ നാവികസേനയുടെ കർശനമായ നിരീക്ഷണത്തിലാണ് നിലവിൽ ഓരോ കപ്പലുകളും കടലിടുക്ക് കടക്കുന്നത്. അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾക്ക് ഇറാൻ ഇപ്പോഴും കർശന വിലക്ക് തുടരുകയാണ്.

Tags:    
News Summary - Will the fuel crisis end? Indian gas tanker passes through the Strait of Hormuz; 17 ships still at sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.