ന്യൂഡൽഹി: ബി.ജെ.പി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ‘ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ടുദിവസത്തിനുള്ളിൽ ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
ബി.ജെ.പി വിട്ടേക്കുമെന്ന പ്രചരണങ്ങൾക്കിടെ അണ്ണാമലൈ ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തിയിരുന്നു. പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളിക്കളയുകയും ചെയ്തിട്ടില്ല. ജൂൺ നാലിന് അണ്ണാമലൈയുടെ ജന്മദിനത്തിന് മുന്നോടിയായി കോയമ്പത്തൂരിൽ അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ച പോസ്റ്ററുകൾ പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ‘ഞങ്ങളുടെ നേതാവ്. വരൂ ഞങ്ങളെ നയിക്കൂ’ തുടങ്ങിയവയായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ അണ്ണാമലൈയെ ബി.ജെ.പി തഴയുന്നുവെന്നും പാർട്ടിയുമായി അകലുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020ലാണ് ബി.ജെ.പിയിൽ ചേരുന്നത്. 2021 മുതൽ 2025 വരെ പാർട്ടിയുടെ തമിഴ്നാട് അധ്യക്ഷനായിരുന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പാർട്ടി അദ്ദേഹത്തെ മത്സരിപ്പിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.