ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന-പാചകവാതക വില വർധിക്കുന്നതിൽ പ്രത്യേക ചർച്ച വേണമെന്ന ആവശ്യത്തിൽ രാജ്യസഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ വാക്പോര്. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ വിലക്കയറ്റത്തെക്കുറിച്ച് ചർച്ചചെയ്യാൻ ബി.ജെ.പി തയാറാകുന്നില്ലെന്നും പ്രതിപക്ഷ നോട്ടീസുകൾ പരിഗണിക്കാതെ സർക്കാർ ജനാധിപത്യവിരുദ്ധമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, വിഷയത്തിൽ പ്രധാനമന്ത്രി ഇരുസഭകളിലും വിശദ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും സർക്കാർ നടപടികൾ ധനമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും റിജിജു മറുപടി നൽകി.
ഇക്കാര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽനിന്ന് വിട്ടുനിന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയും ഇവിടെ വിമർശനം ഉന്നയിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സർവകക്ഷി യോഗത്തിൽ എവിടെയായിരുന്നു നിങ്ങളുടെ പ്രധാനമന്ത്രിയെന്ന് ചോദിച്ച് ഖാർഗെ തിരിച്ചടിച്ചു.
‘‘നിങ്ങൾ സർക്കാറിന്റെ പ്രതിനിധിയെ അയച്ചു, ഞാൻ എന്റെ പ്രതിനിധിയെയും അയച്ചു, നിങ്ങളുടെ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ, ഞങ്ങൾ വന്ന് നിങ്ങളുടെ പ്രഭാഷണം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ’’ എന്നായിരുന്നു ഖാർഗെയുടെ തിരിച്ചടി. എക്സൈസ് ഡ്യൂട്ടി കുറച്ച് ജനങ്ങളെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാവിലെ മുതൽ രാത്രി വരെ സഭക്കകത്തും പുറത്തും എപ്പോഴും ജോലിചെയ്യുന്ന പ്രധാനമന്ത്രിയെ അപമാനിക്കാനാണ് എപ്പോഴും ശ്രമിക്കന്നതെന്നും റിജിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.