നരേന്ദ്ര മോദി
ന്യൂഡൽഹി: ഭീതിജനകമായ പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യക്ക് മുമ്പൊരിക്കലുമില്ലാത്ത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പ്രത്യാഘാതം ഏറെ നാൾ നീളുമെന്നും ഇത് നേരിടാൻ കോവിഡ് മഹാമാരിക്കാലത്തേതിന് സമാനമായി രാജ്യം ഒറ്റക്കെട്ടായി കൈകോർക്കണമെന്നും ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ധനം, വളം, ദേശീയ സുരക്ഷ, രാജ്യത്തെ മറ്റ് മേഖലകൾ എന്നിവയെയും പശ്ചിമേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും സംഘർഷം ബാധിക്കും. സാധാരണക്കാരായ പൗരൻമാർ കുറഞ്ഞ പ്രത്യാഘാതം മാത്രമാണ് നേരിടുന്നതെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഈ പ്രതിസന്ധിയിൽ ഇന്ത്യൻ പാർലമെന്റിൽ നിന്ന് ഏകകണ്ഠമായ ശബ്ദം ലോകത്തിന് മുന്നിൽ ഉയർന്നുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഹുർമുസ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും തടസ്സം തീർക്കുന്നതും അസ്വീകാര്യമാണെന്നും സംഘർഷത്തിന് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹാരം കാണണമെന്നും മോദി തുടർന്നു.
പശ്ചിമേഷ്യയിലെ സാഹചര്യം ഭീതിജനകമാണ്. അതിനാൽ സമാധാനത്തിനായി സർക്കാർ എല്ലാ വിഭാഗങ്ങളോടും അഭ്യർഥിക്കുകയാണ്. യുദ്ധം തുടങ്ങിയത് മുതൽ ഹുർമുസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ നീക്കം കടുത്ത വെല്ലുവിളി നേരിടുകയാണ്. ഇതിനിടയിലും പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാർ ശ്രമം നടത്തിയിട്ടുണ്ട് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.