ന്യൂഡൽഹി: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷമാണോ അതോ അയർലന്‍റിന്‍റെ സ്വാതന്ത്ര്യ ദിനമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷിച്ചതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പവൻ ഖേര. പ്രധാനമന്ത്രിയുടെ പോക്കറ്റ് സ്ക്വയറിലെ നിറങ്ങളുടെ ക്രമീകരണം അയർലന്‍റിന്റെ പതാകയോട് സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹാസവുമായി രംഗത്തെത്തിയത്.
ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി ഓഫ്-വൈറ്റ് കുർത്തയും പൈജാമയും ബ്രൗൺ നിറത്തിലുള്ള സ്ലീവ്ലെസ് ജാക്കറ്റും ധരിച്ചാണ് എത്തിയത്. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലെ പോക്കറ്റ് സ്ക്വയർ പച്ച, വെള്ള, കാവി നിറങ്ങളിലായിരുന്നു. എന്നാൽ, ഈ നിറങ്ങൾ ഇന്ത്യൻ പതാകയിലെ ക്രമത്തിലല്ല ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പവൻ ഖേര പരിഹാസവുമായി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പുമായി എത്തിയത്.
അയർലന്‍റിന്റെ പതാകയിൽ പച്ച, വെള്ള, കാവി നിറങ്ങൾ ഇടത്തുനിന്ന് വലത്തോട്ട് എന്ന ക്രമത്തിലാണുള്ളത്. പ്രധാനമന്ത്രിയുടെ പോക്കറ്റ് സ്ക്വയറിലെ അതേ പാറ്റേൺ ചൂണ്ടിക്കാട്ടിയായിരുന്നു ഖേരയുടെ വിമർശനം.
2014 മുതൽ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന വസ്ത്രധാരണം, പ്രത്യേകിച്ച് തലപ്പാവുകൾ, വലിയ ശ്രദ്ധാകേന്ദ്രമാകാറുണ്ട്. രാജസ്ഥാനി, ഗുജറാത്തി സംസ്കാരങ്ങളുടെ പ്രതിഫലനമായ വർണ്ണാഭമായ തലപ്പാവുകൾ അദ്ദേഹം പതിവായി ധരിക്കാറുണ്ട്. ഇത്തവണ ചെങ്കോട്ടയിലെ തന്റെ 13-ാമത് പ്രസംഗത്തിനായി എത്തിയ പ്രധാനമന്ത്രി ബന്ദ്‌നി പ്രിന്റിലുള്ള തലപ്പാവാണ് അണിഞ്ഞത്. പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള ഈ പുതിയ വിമർശനം സ്വാതന്ത്ര്യദിനത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ ബിജെപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.