ന്യൂഡൽഹി: വനിത സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ, ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്തുവെന്ന പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഇത് ശ്രദ്ധേയമായ വിജയമാണെന്നും വനിതാ സംവരണത്തിനെതിരായ വോട്ടല്ല, മറിച്ച് പ്രത്യേക താൽപര്യങ്ങൾക്കുവേണ്ടി മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തിനെതിരാണെന്നും ശശി തരൂർ പറഞ്ഞു.
‘ഇത് വളരെ ശ്രദ്ധേയമായ വിജയമാണ്. ഭരണഘടന ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് വോട്ട് നേടാൻ കഴിഞ്ഞില്ല. 52 വോട്ടിന്റെ കുറവ് ബി.ജെ.പിക്കുണ്ടായി. ഞങ്ങൾക്ക് ഇതിൽ ഒരു പ്രത്യേക വിജയം തോന്നുന്നു. ഇത് വനിതാ സംവരണത്തിന് എതിരായ വോട്ടല്ല. പക്ഷേ ഡീലിമിറ്റേഷന് എതിരാണ്, അതിർത്തി നിർണയത്തിലെ ദ്രോഹത്തിന് എതിരാണ്. നമ്മുടെ ജനാധിപത്യത്തിന് ദോഷം വരുത്തുന്ന പാർലമെന്റിന്റെ നാടകീയമായ വിപുലീകരണത്തിന് എതിരാണ്. അതിനാൽ ഞങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്തു’ -ശശി തരൂർ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിൽനിന്ന് വേർപ്പെടുത്തിയാൽ വനിത സംവരണത്തിന് വോട്ട് ചെയ്യുമെന്ന് ഞങ്ങളുടെ പ്രസംഗങ്ങളിൽ പോലും പറഞ്ഞിരുന്നു. അത് വേർപ്പെടുത്താൻ അവർ വിസമ്മതിക്കുന്നതിനെതിരെയാണ് ഞങ്ങൾ വോട്ട് ചെയ്തത് -ശശി തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.