ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കും അദ്ദേഹത്തിന്റെ ടി.വി.കെ. നയിക്കുന്ന സഖ്യ സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് മുതിർന്ന ഡി.എം.കെ നേതാവും തിരുച്ചെന്തൂർ എം.എൽ.എയുമായ അനിത രാധാകൃഷ്ണൻ. ടി.വി.കെ ഭരണം ആറ് മാസം നീണ്ടുനിൽക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിജയ്ക്ക് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഡി.എം.കെ. തലവൻ എം.കെ. സ്റ്റാലിൻ ഉടൻ തിരിച്ചെത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വില്ലിവാക്കം സീറ്റിൽ നിന്ന് വിജയിച്ച ടി.വി.കെ മുതിർന്ന നേതാവായ ആധവ് അർജുനനെ രാജിവച്ച് തിരുച്ചെന്തൂരിൽ മത്സരിക്കാൻ രാധാകൃഷ്ണൻ വെല്ലുവിളിച്ചു."ഈ സർക്കാർ നാല് മാസം കൂടി മാത്രമേ നിലനിൽക്കൂ. ആധവ് അർജുന എന്നൊരാൾ ഉണ്ട്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, നിങ്ങളുടെ എം.എൽ.എ സ്ഥാനം രാജിവയ്ക്കുക, ഞാനും അത് ചെയ്യും. നമുക്ക് തിരുച്ചെന്തൂരിൽ നേരിടാം. ഇത് നമ്മുടെ പട്ടണമാണ്. ആരെയും ഞങ്ങൾ പരാജയപ്പെടുത്തും," രാധാകൃഷ്ണൻ പ്രഖ്യാപിച്ചു.
'തലൈവർ ആണ് അടുത്ത മുഖ്യമന്ത്രി. നാലോ ആറോ മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ നേതാവ് മുഖ്യമന്ത്രിയാകും' അദ്ദേഹം പറഞ്ഞു. ടി.വി.കെയും ഡി.എം.കെയും തമ്മിലുള്ള വർധിച്ചുവരുന്ന കടുത്ത രാഷ്ട്രീയ പോരാട്ടത്തിനിടയിലാണ് രാധാകൃഷ്ണന്റെ പ്രതികരണം. സംസ്ഥാനത്തെ 234 സീറ്റുകളിൽ 108 എണ്ണവും ടി.വി.കെ തൂത്തുവാരിയിരുന്നു. ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും 62 വർഷത്തെ ആധിപത്യം ഇതോടെ അവസാനിച്ചു. ഡി.എം.കെ സഖ്യ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ അധികാരത്തിലേറിയത്. എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തിന്റെ 25 എം.എൽ.എമാരും വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണക്കുകയായിരുന്നു.
അതിനുശേഷം ഭരണം, നിയമനങ്ങൾ, ഭരണപരമായ തീരുമാനങ്ങൾ എന്നിവയിൽ ടി.വി.കെ നേതാവ് ഡി.എം.കെയിൽ നിന്ന് തുടർച്ചയായ ആക്രമണങ്ങൾ നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.