ശ്രീനഗർ: ജമ്മു കശ്മീരിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദർശനത്തിന് തൊട്ടുമുമ്പായി നടന്ന യോഗത്തിൽ ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്കേറ്റം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ശ്രീനഗർ, ജവഹർ നഗറിലെ ബി.ജെ.പി ഓഫിസിലാണ് സംഭവം.
ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദർശനത്തിന് തൊട്ടുമുമ്പായിരുന്നു ബി.ജെ.പി നേതാക്കളുടെ യോഗം. സിന്ധ്യ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് നേതാക്കളായ അലി മുഹമ്മദും മുഹമ്മദ് അഷ്റഫും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ ഇരുനേതാക്കളും തമ്മിൽ കൈയാങ്കളിക്ക് മുതിർന്നു. ഇതോടെ മറ്റു നേതാക്കൾ ഇടപെട്ട് പിൻതിരിപ്പിക്കുന്നത് വിഡിയോയിൽ കാണാം.
സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇവർ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു.
യാതൊരു കാരണവുമില്ലാതെയാണ് ഇരുനേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായതെന്ന് നേതാക്കൾ പ്രതികരിച്ചു. കൂടാതെ കേന്ദ്രമന്ത്രിയെത്തുന്നതിന് മുമ്പ് പ്രശ്ന പരിഹാരത്തിനായിരുന്നു മറ്റു നേതാക്കളുടെ ശ്രമം.
ഇരുവരെയും പിന്തിരിപ്പിച്ച് മിനിറ്റുകൾക്കകം സിന്ധ്യ ബി.ജെ.പി ഓഫിസിലെത്തി. പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.