ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) സമ്മർദ്ദത്തിലാക്കി വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ). സർക്കാർ രൂപീകരണത്തിന് തങ്ങളുടെ രണ്ടു സീറ്റ് പിന്തുണ നിർണ്ണായകമായിരിക്കെയാണ് വി.സി.കെ വിലപേശൽ ശക്തമാക്കുന്നത്. കടുത്ത നിബന്ധനകളാണ് വി.സി.കെ അധ്യക്ഷൻ തോൾ തിരുമാവളവൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും (തിരുമാവളവന്) ഒപ്പം ഒരു അധിക മന്ത്രിസ്ഥാനവും, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) രാജിവെക്കുന്ന സീറ്റിൽ തിരുമാവളവന് മത്സരിക്കാൻ അവസരം എന്നിവയാണ് വി.സി.കെ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ. ലോക്‌സഭയിൽ ചിദംബരം എം.പിയായ തിരുമാവളവൻ ആ സ്ഥാനം ഒഴിഞ്ഞാൽ പകരം സീറ്റിൽ പാർട്ടിയുടെ വിജയം ടി.വി.കെ ഉറപ്പാക്കണം. ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണം, ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തണം തുടങ്ങിയവയാണ് വി.സി.കെ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ വി.സി.കെയുടെ തീരുമാനത്തെ ഉറ്റുനോക്കുകയാണ്. ഇന്ന് വി.സി.കെയുടെ തീരുമാനം വരുമെന്നാണ് റിപ്പോർട്ടുകൾ. ദലിത് അവകാശ പ്രസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് വി.സി.കെയുടെ സമ്മർദ തന്ത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ വി.സി.കെയുടെ ആവശ്യങ്ങളോട് വിജയ് എങ്ങനെ പ്രതികരിക്കുന്നു എന്ന് വ്യക്തമല്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ 108 സീറ്റുകൾ നേടിയെങ്കിലും കേവല ഭൂരിപക്ഷമായ 118 എത്തിയിരുന്നില്ല. 234 അംഗ സഭയിൽ വിജയിക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അഞ്ച് സീറ്റുള്ള കോൺഗ്രസും രണ്ടു സീറ്റുകൾ വീതമുള്ള സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സംസ്ഥാന നേതൃത്വം ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വി.സി.കെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അതേസമയം ഏറ്റവും വലിയ ഒറ്റ കക്ഷിയായ ടി.വി.കെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതും ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഗവർണറുടെ സഹായത്തോടെ ബി.ജെ.പി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. അതിനിടെ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ശത്രുത മറന്ന് ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.