ന്യൂഡൽഹി: കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ (വി.സി) തെരഞ്ഞെടുന്ന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ. സർവകലാശാല ഉന്നതാധികാര സമിതിയായ യു.ജി.സി ചട്ടപ്രകാരം വി.സി നിയമനത്തിന് മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഹരജി.
സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി നിയമനകേസിൽ സുപ്രീംകോടതി മുൻവിധി അനുസരിച്ച് സെർച്ച് കമ്മിറ്റി നൽകുന്ന ചുരുക്കപ്പട്ടികയിൽ മുൻഗണനാക്രമം നിശ്ചയിക്കുന്ന അധികാരം മുഖ്യമന്ത്രിക്കാണ്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ടാണ് ഗവർണർ കോടതിയെ സമീപിച്ചിരിക്കുന്നത്.
വി.സി നിയമനത്തിന് യു.ജി.സി നിർദേശിക്കുന്ന ആളെ സെർച്ച് കമ്മിറ്റിയിൽ അംഗമാക്കണമെന്ന ആവശ്യം ഗവർണർ ഉന്നയിച്ചു. നിയമനത്തിന് 2018ലെ യു.ജി.സി ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന കോടതി മുൻ ഉത്തരവും ഹരജിയിൽ ചൂണ്ടിക്കാട്ടി. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ ചാൻസലർക്ക് മുന്നിൽ വെക്കണമെന്നാണ് യു.ജി.സി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനത്തിനോ മുഖ്യമന്ത്രിക്കോ നിയമനപ്രക്രിയയിൽ പങ്കില്ല. ചട്ടപ്രകാരം സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പട്ടികയിൽനിന്ന് തെരഞ്ഞെടുക്കാൻ ചാൻസലർക്ക് പ്രത്യേക അധികാരമുണ്ട്. വി.സി സ്ഥാനത്തേക്ക് അനുയോജ്യമെന്ന് സെർച്ച് കമ്മിറ്റി നൽകുന്ന പേരുകൾ ഗവർണർക്ക് മുന്നിൽ വെക്കണമെന്നും അന്തിമ തീരുമാനം ഗവർണറുടെ വിവേചന അധികാരത്തിന് വിടണമെന്നുമാണ് ചട്ടത്തിൽ വ്യക്തമാക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തിനായി ചുരുക്കപ്പട്ടിക തയാറാക്കാൻ റിട്ട. ജഡ്ജി സുധാംശു ധുലിയയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ച് സുപ്രീംകോടതി ആഗസ്റ്റ് 18നാണ് ഉത്തരവിറക്കിയത്. സേര്‍ച്ച് കമ്മിറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വി.സി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. ഈ പാനലിൽനിന്ന് മുൻഗണന ക്രമത്തിൽ മുഖ്യമന്ത്രി നിർദേശിക്കുന്ന പേരുകൂടി കണക്കിലെടുത്ത് ഗവർണർക്ക് നിയമിക്കാമെന്നാണ് വിധിയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.