ന്യൂഡൽഹി: ഫെബ്രുവരി 27 ന് രാജസ്ഥാനിലെ ജെയ്‌സാൽമീറിലെ പൊഖ്‌റാനിൽ നടക്കാനിരിക്കുന്ന 'വായുശക്തി-26' അഭ്യാസപ്രകടനത്തിന് ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ശത്രുവിനെ അതിവേഗം നേരിടാനും തകർക്കാനുമുള്ള വ്യോമസേനയുടെ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് അഭ്യാസപ്രകടനത്തിന്‍റെ ലക്ഷ്യം. 'അചൂക്, അഭേദ്യ ഔർ സതീക്' (കൃത്യതയുള്ളതും ഭേദിക്കാനാവാത്തതും കൃത്യസമയത്തുള്ളതും) എന്നതാണ് ആപ്തവാക്യം.
ലോംഗ്- റേഞ്ച് ആക്രമണങ്ങൾ, മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ, തദ്ദേശീയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയുടെ ശക്തി പ്രകടനത്തിനൊപ്പം സർക്കാരിന്റെ ആത്മനിർഭർ ഭാരത് മുന്നേറ്റവും ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയവും ഉയർത്തിക്കാട്ടും.
തേജസ്, റാഫേൽ, ജാഗ്വാർ, മിറാഷ് 2000, സുഖോയ്-30 എം.കെ.ഐ, മിഗ്-29, ഹോക്ക്, സി-130 ജെ, സി-295, സി-17, ചേതക്, എ.എൽ.എച്ച് എം.കെ-IV, എം.ഐ-17 IV, എൽ.സി.എച്ച്, അപ്പാച്ചെ, ചിനൂക്ക് ഉൾപ്പെടെയുളള യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്റർ പ്ലാറ്റ്‌ഫോമുകൾ, റിമോട്ട് പൈലറ്റഡ് വിമാനങ്ങൾ എന്നിവയും പ്രകടനത്തിന്‍റെ ഭാഗമാകും.
ഹ്രസ്വ-ദൂര ലോയിറ്ററിംഗ് യുദ്ധോപകരണങ്ങൾ, ആകാശ്, സ്‌പൈഡർ ഉപരിതല-വിമാന മിസൈലുകൾ, കൗണ്ടർ-ആളില്ലാ വ്യോമ സംവിധാനങ്ങൾ തുടങ്ങിയ നൂതന ആയുധ സംവിധാനങ്ങളും പ്രദർശനങ്ങളുടെ ഭാഗമാകും. 77 യുദ്ധവിമാനങ്ങൾ, 43 ഹെലികോപ്റ്ററുകൾ, എട്ട് ഗതാഗത വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ അഭ്യാസത്തിൽ 277 ആയുധങ്ങളും 12000 കിലോഗ്രാം സ്ഫോടകവസ്തുക്കളും വിന്യസിക്കും.
ഭാവിയിലെ യുദ്ധങ്ങളിൽ വിജയിക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ കഴിവ്, പ്രതിരോധ ശക്തി, ദീർഘദൂര ലക്ഷ്യ മികവ് എന്നിവ വായുശക്തി-26 ലൂടെ തെളിയിക്കുമെന്ന് വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.