വാഷിങ്ടൺ: സാമ്പത്തികമായ ഞെരുക്കൽ ലക്ഷ്യമിട്ട് ഇറാന്റെ പെട്രോളിയം, പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപനയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം.
എണ്ണ വ്യാപാരത്തിലൂടെ ലഭിക്കുന്ന ഫണ്ടുകൾ ഇറാന്റെ പ്രാദേശിക തീവ്രവാദ പ്രോക്സികളെ പിന്തുണക്കുന്നതിനും യു.എസ് സേനക്കും അമേരിക്കൻ സഖ്യകക്ഷികൾക്കും നേരിട്ട് ഭീഷണി ഉയർത്തുന്ന ആയുധ സംവിധാനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നു എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അവകാശ വാദം. ഉപരോധമേർപ്പെടുത്തിയവയിൽ ഷിപ്പിങ് നെറ്റ്‍വർക്കുകളും എയർലൈനുകളും ഉൾപ്പെട്ടിട്ടുണ്ട്.
ഈ നീക്കത്തിലൂടെ ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കൽ കയറ്റുമതികൾക്കെതിരായ ശ്രമങ്ങൾ ശക്തമാക്കുകയും ഇറാന്റെ ‘ദുഷ്ട പ്രവർത്തനങ്ങളെ’ പിന്തുണക്കുന്ന സാമ്പത്തിക പ്രവാഹങ്ങളെയും വാണിജ്യ പ്രവർത്തകരെയും തടസ്സപ്പെടുത്തുകയും ചെയ്യനാവുമെന്നാണ് വാദം.
യു.എസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് പ്രത്യേകമായി തയ്യാറാക്കിയ ദേശീയ പട്ടികയിൽ ഇന്ത്യൻ പൗരന്മാരായ സൈർ ഹുസൈൻ ഇഖ്ബാൽ ഹുസൈൻ സയ്യിദ്, സുൽഫിക്കർ ഹുസൈൻ റിസ്വി സയ്യിദ്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള ആർ.എൻ ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, പുണെ ആസ്ഥാനമായുള്ള ടി.ആർ 6 പെട്രോ ഇന്ത്യ എൽ.എൽ.പി എന്നിവരും ഉൾപ്പെടുന്നു. ഇറാന്റെ പെട്രോളിയം, പെട്രോളിയം ഉൽപന്ന വിൽപനയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യ, പനാമ, സീഷെൽസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ 17 സ്ഥാപനങ്ങളെയും വ്യക്തികളെയും കപ്പലുകളെയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പട്ടികപ്പെടുത്തിയതായി ഭരണകൂടം അറിയിച്ചു. അതേസമയം, ട്രഷറി വകുപ്പ് 41 സ്ഥാപനങ്ങളെയും വ്യക്തികളെയും കപ്പലുകളെയും വിമാനങ്ങളെയും ഉപരോധത്തിനായി പട്ടികപ്പെടുത്തി.
2024 ഒക്ടോബറിനും 2025 ജൂണിനും ഇടയിൽ ഒന്നിലധികം കമ്പനികളിൽ നിന്ന് 8 മില്യൺ യു.എസ് ഡോളറിലധികം മൂല്യമുള്ള ബിറ്റുമെൻ ഇറക്കുമതി ചെയ്ത ഇന്ത്യ ആസ്ഥാനമായുള്ള ഒരു പെട്രോളിയം ഉൽപന്ന വ്യാപാരിയാണ് ഇറാനിയൻ വംശജരായ ‘ടി.ആർ 6 പെട്രോ’ എന്ന് ഭരണകൂടം ആരോപിച്ചു.
ഇറാനിയൻ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഗതാഗതത്തിൽ ഏർപ്പെട്ടിരിക്കുന്ന സമുദ്ര സേവന ദാതാക്കൾ, ഡാർക്ക് ഫ്ലീറ്റ് ഓപ്പറേറ്റർമാർ, പെട്രോളിയം ഉൽപ്പന്ന വ്യാപാരികൾ എന്നിവരുടെ ശൃംഖലക്കെതിരെ അമേരിക്ക തുടർന്നും നടപടിയെടുക്കുമെന്നും പറഞ്ഞു.
ഇറാനിയൻ ഭരണകൂടത്തിന്റെ അസ്ഥിരപ്പെടുത്തൽ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് ആവശ്യമായ വിഭവങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതിന് പരമാവധി സമ്മർദം ചെലുത്താൻ നിർദേശിക്കുന്ന നാഷനൽ സെക്യൂരിറ്റി പ്രസിഡൻഷ്യൽ മെമ്മോറാണ്ടം 2 (എൻ.എസ്.പി.എം2) നെ പിന്തുണച്ച് യു.എസ് തുടർന്നും പ്രവർത്തിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.