'ഞാൻ പൊലീസിനെ വിശ്വസിച്ചു, പക്ഷെ അവർ കുറ്റം എന്‍റെ തലയിൽ കെട്ടിവെച്ചു'; കരൂരിൽ വികാരാധീനനായി മുഖ്യമന്ത്രി വിജയ്

2025 സെപ്റ്റംബറിലെ ആ വേദന നിറഞ്ഞ സംഭവത്തിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് കരൂരിലെത്തി. ജനങ്ങളോട് സംസാരിക്കവെ അദ്ദേഹം അന്നത്തെ ദുരന്തത്തിൽ പൊലീസ് കാണിച്ച വീഴ്ചകളെ രൂക്ഷമായി വിമർശിച്ചു. തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനാജനകരമായ നിമിഷമാണിതെന്ന് അദ്ദേഹം അനുസ്മരിച്ചു.

പൊലീസിനെ പൂർണമായി വിശ്വസിച്ചാണ് താൻ ആ റാലിയിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് ജനക്കൂട്ടം നിയന്ത്രിക്കാനാവാത്തതാണെന്ന് തോന്നിയെങ്കിൽ പൊലീസിന് റാലി റദ്ദാക്കാമായിരുന്നു. അവർക്ക് അതിനുള്ള പൂർണ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അത് ചെയ്യുന്നതിന് പകരം തന്നെ വേദിയിലേക്ക് നയിക്കുകയാണ് ചെയ്തത്. താൻ പൊലീസിനെ വിശ്വസിച്ച് അവർക്ക് നന്ദി വരെ പറഞ്ഞിരുന്നു. എന്നാൽ ആ വിശ്വാസത്തിന് പകരം തന്‍റെ മേൽ കുറ്റം ആരോപിക്കാനാണ് അവർ ശ്രമിച്ചതെന്ന് വിജയ് കുറ്റപ്പെടുത്തി.

അന്നത്തെ ഡി.എം.കെ സർക്കാരിനെതിരെയും വിജയ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. താൻ ദുരന്തത്തിന്‍റെ വേദനയിൽ കഴിയുമ്പോൾ ഒളിവിലാണെന്ന് പറഞ്ഞ് പരിഹസിക്കുകയും നിയമസഭയിൽ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുമാണ് ഡി.എം.കെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ പാർട്ടിയെയും ജനങ്ങളുടെ മുന്നേറ്റത്തെയും തകർക്കാൻ കരുതിക്കൂട്ടി ചെയ്ത ഒന്നാണ് ഈ ദുരന്തമെന്നും അദ്ദേഹം ആരോപിച്ചു.

ഈ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും അവർക്ക് അർഹമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നതിനൊപ്പം, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി തന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകം ഒരു സ്മാരകം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    
News Summary - I Trusted Cops, They Put The Blame On Me- Vijay In Karur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.