ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പ്രതിപക്ഷത്തെ നേരിടാൻ ധവളപത്രം ആയുധമാക്കി മോദിസർക്കാർ. സർക്കാറിനെതിരെ കരിമ്പത്രം പുറത്തിറക്കി കോൺഗ്രസ്.
മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന യു.പി.എ സർക്കാറിന്റെ പിടിപ്പുകേടുകൾ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും മുരടിപ്പും സൃഷ്ടിച്ചുവെന്ന് ആരോപിക്കുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽവെച്ച 59 പേജ് ധവളപത്രം. സർക്കാർ രേഖയെന്ന നിലയിൽ ധവളപത്രം കൊണ്ടുവരുന്നതിന് പാർലമെന്റ് സമ്മേളനം ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു.
മുൻ സർക്കാറിനെതിരെ ധവളപത്രം ഇറക്കുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ സർക്കാറിന്റെ തെറ്റായ തീരുമാനങ്ങളും സമീപനവും ഇന്ത്യക്ക് ഉണ്ടാക്കിയ പരിക്ക് തുറന്നുകാട്ടാൻ കരിമ്പത്രം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. സർക്കാറിന്റെ ധവളപത്രം വരുന്നതിനു മുമ്പേ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ‘10 വർഷത്തെ അന്യായകാലം’എന്നുപേരിട്ട 54 പേജ് കരിമ്പത്രം പുറത്തിറക്കി.
ധവളപത്രത്തിൽ പറയുന്നത്
- മൻമോഹൻ സിങ് സർക്കാറിന്റെ 10 വർഷത്തെ പ്രവർത്തന വൈകല്യങ്ങൾ കടുത്ത തീരുമാനങ്ങളെടുത്താണ് മോദിസർക്കാറിന് മറികടക്കേണ്ടിവന്നത്. മോദി സർക്കാറിന്റെ ഉറച്ച തീരുമാനങ്ങളും പരിഷ്കരണ നടപടികളുമാണ് സമ്പദ്രംഗത്ത് ആരോഗ്യം പകർന്നത്.
- 10 വർഷം മുരടിച്ചുനിന്ന ദുർബല സമ്പദ്വ്യവസ്ഥയാണ് മുൻ സർക്കാർ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് കൈമാറിയത്. സാമ്പത്തികസ്ഥിതി വഷളായിരുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മ, അഴിമതി, കള്ളപ്പണം എന്നിവയുടെ കെടുതിയും നേരിടുകയായിരുന്നു രാജ്യം. 2ജി, കൽക്കരി, കോമൺവെൽത്ത്, ശാരദ ചിട്ടി ഫണ്ട്, ഐ.എൻ.എക്സ് മീഡിയ, എയർസെൽ-മാക്സിസ്, ആൻഡ്രിക്സ്-ദേവാസ്, ആദർശ് ഹൗസിങ് സൊസൈറ്റി, അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ തുടങ്ങി അഴിമതി കേസുകളിൽ മുങ്ങിയായിരുന്നു ഭരണം.
- 1991ലെ സാമ്പത്തിക ഉദാരീകരണ തത്ത്വങ്ങൾ ഉപേക്ഷിച്ച് പ്രവർത്തിച്ചു. നിക്ഷേപക വിശ്വാസം ചോർത്തി. ആഗോള-ആഭ്യന്തര തലത്തിൽ അനുകൂലമായി നിന്ന സാമ്പത്തിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയില്ല. വൻതോതിൽ കടം വാങ്ങി ഉൽപാദനക്ഷമമല്ലാത്ത രീതിയിൽ ചെലവാക്കി. അടിസ്ഥാന സൗകര്യ വികസനവും സാമൂഹികക്ഷേമ പദ്ധതികളും മറന്നു. ദീർഘവീക്ഷണമില്ലാതെ പൊതുപണം കൈകാര്യംചെയ്തത് സമ്പദ്സ്ഥിതിയെ സാരമായി ബാധിച്ചു.
- ബാങ്കിങ് രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കിട്ടാക്കടം പെരുകി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ പിഴച്ചു. ധനക്കമ്മി നിയന്ത്രിക്കാൻ സാധിച്ചില്ല. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ല. 2004നും 2014നുമിടയിൽ ശരാശരി 8.2 ശതമാനമായിരുന്നു നാണയപ്പെരുപ്പം.
- ഭരണത്തിലെ നേതൃപരമായ പങ്ക് ഇല്ലാതെവന്നത് പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചു. പ്രതിരോധ അഴിമതി വിഷയങ്ങൾ സൈനിക സജ്ജതയെ ബാധിച്ചു. രാജ്യത്ത് വ്യവസായനടത്തിപ്പ് സംരംഭകർക്ക് വെല്ലുവിളിയായി. ഡിജിറ്റൽ ശാക്തീകരണത്തിൽ പ്രധാനമായ ആധാർ പദ്ധതിയും യു.പി.എ സർക്കാർ മൂലം അവതാളത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.