പ്രതികളായി പിതാവും സഹോദരനും ജയിലിൽ; 'കൊല്ലപ്പെട്ട' പെൺകുട്ടിയെ കണ്ടെത്തി

ലഖ്നോ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ കൊല ചെയ്യപ്പെട്ടതായി സംശയിക്കുന്ന പെൺകുട്ടിയെ കുടുംബം 'ജീവനോടെ' കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പിതാവും സഹോദരനുമുൾപ്പെടെ മൂന്നു പ്രതികൾ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് കുടുംബാംഗങ്ങൾ ആൺസുഹൃത്തിനൊപ്പം ഒളിച്ചു താമസിക്കുകയായിരുന്ന പെൺകുട്ടിയെ 'ജീവനോടെ' കണ്ടെത്തിയത്. സംഭവം പുറത്തായതോടെ അമ്രോഹ പൊലീസിനെതിരെ രൂക്ഷ വിമർശനമാണുയരുന്നത്.

18 മാസം മുമ്പ് കൊല ചെയ്യപ്പെട്ടതായി കരുതുന്ന കമലേഷി എന്ന പെൺകുട്ടിയെ വീട്ടുകാർ അയൽഗ്രാമമായ പൗരാരയിൽ നിന്നാണ് കണ്ടെത്തിയത്. രാകേഷ് എന്ന ആൺസുഹൃത്തിനൊപ്പമാണ് കമലേഷി കഴിഞ്ഞിരുന്നത്. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കമലേഷിയെ 'കൊലപ്പെടുത്തി' എന്ന കേസിൽ ജയിലിൽ കഴിയുന്ന പിതാവിനെയും സഹോദരനെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി.

2019 ഫെബ്രുവരി 6 ന് അമ്രോഹ ജില്ലയിലെ അദാംപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള മലാപൂർ ഗ്രാമത്തിൽ നിന്നാണ് 'കൊലപാതകം' റിപ്പോർട്ട് ചെയ്തത്. സഹോദരി കമലേഷിയെ കാണാനില്ലെന്ന് രാഹുൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് ഫയൽ ചെയ്ത പൊലീസ് അന്വേഷണം നടത്തുകയും കമലേഷിയെ പിതാവ് സുരേഷും സഹോദരൻ രൂപ് കിഷോറും സഹായി ദേവേന്ദ്രയും ചേർന്ന് കൊലപ്പെടുത്തിയെന്ന കണ്ടെത്തലിൽ എത്തി. ഒഴിഞ്ഞ സ്ഥലത്ത് നിന്ന് പെൺകുട്ടിയുടെ വസ്ത്രങ്ങളും 'പ്രതികളിൽ' നിന്നും തോക്കും വെടിയുണ്ടയും പിടിച്ചെടുത്തതോടെ 2019 ഫെബ്രുവരി 18ന് മൂന്നുപേരെയും അദാംപൂർ പൊലീസ് അറസ്റ്റു ചെയ്തു.

തൻെറ സഹോദരിയെ പൗരാര ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് കെട്ടിച്ചമച്ച കേസ് പിൻവലിക്കണമെന്നും ഇളയ സഹോദരനായ രാഹുൽ ആവശ്യപ്പെട്ടു. അദാംപൂർ പൊലീസ് ക്രൂര മർദനത്തിനിരയാക്കി ഇവരെ കുറ്റം സമ്മതിപ്പിക്കുകയാണ് ചെയ്തതെന്നും കൃത്രിമ തെളിവുകൾ ഉണ്ടാക്കിയെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയെ കൊലപ്പെടുത്തി എന്ന വ്യജ കേസ് ചമച്ചതിനും കുടുംബാംഗങ്ങളെ അതിൽ പ്രതിചേർത്തതിനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.