ലഖ്നോ: ഷാജഹാൻപൂരിലെ കാത്രയിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മുസ്‍ലിം യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു. 25കാരനായ ഷഹബാസാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ 35കാരനായ കോളജ് പ്രഫസർ അലോക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഗുപ്തയുടെ കുടുംബാംഗങ്ങളെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
മോഷണത്തിനിടെ കോളജ് പ്രഫസറെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ഇയാൾ അറസ്റ്റ് ചെയ്തതെന്ന് യു.പി പൊലീസ് അറിയിച്ചു. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.
യാത്രക്കിടെ ബാട്ടിയ ഗ്രാമത്തിനടുത്ത് തെരുവ് മൃഗങ്ങൾ റോഡിൽ തടസം സൃഷ്ടിച്ചപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയുടെ പിസ്റ്റൾ കൈക്കലാക്കി ഇയാൾ വാഹനത്തിൽ നിന്നും ചാടിയെന്ന് ആരോപിക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ വെടിയുതിർത്തു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
സ്വകാര്യ കോളജിലെ പ്രഫസറായ അലോക് ഗുപ്തയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അദ്ദേഹത്തെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തുവെന്നാണ് ഷെഹ്ബാസിനെതിരായ കുറ്റം. അലോക് ഗുപ്തയുടെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഷെഹ്ബാസിനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇയാളെ നാട്ടുകാർ മർദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.