ലഖ്നോ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടുറോഡിൽ വാക്കുതർക്കത്തെ തുടർന്ന് ഐസ്ക്രീം വിൽപ്പനക്കാരനെ 50കാരൻ കഴുത്തറുത്ത് കൊന്നു. ശനിയാഴ്ചയാണ് സംഭവം. പാരാ ബെഹത ഗ്രാമവാസിയായ 25കാരനായ ബബ്‌ലുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പർസാവൽ സ്വദേശിയായ 50കാരൻ ശങ്കർ യാദവ് അറസ്റ്റിലായി. വാക്കുതർക്കത്തെ തുടർന്നാണ് പ്രതി ബബ്‍ലുവിന്റെ കഴുത്തറുത്തത്. തുടർന്ന് അറുത്തെടുത്ത തല കത്തിക്കാൻ ശ്രമം നടത്തുകയും ചെയ്തു.
20 കിലോകീറ്റർ അകലെയുള്ള ഗ്രാമത്തിൽനിന്ന് പതിവുപോലെ ഐസ്ക്രീം വിൽപ്പനക്കായി എത്തിയതായിരുന്നു ബബ്‍ലു. പ്രദേശത്ത് ഐസ്ക്രീം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ശങ്കർ യാദവുമായി തർക്കമുണ്ടായി. ബബ്‍ലു അവിടെനിന്ന് പോകാൻ കൂട്ടാക്കാതായതോടെ അക്രമത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് നടുറോഡിൽവെച്ച് മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ബബ്‍ലുവിന്റെ കഴുത്തറുത്തു. അറുത്തടുത്ത തല കത്തിക്കാനും ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
ഇതോടെ പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ശങ്കർ യാദവിനെ കസ്റ്റഡിയിലെടുത്തു. ബബ്‍ലുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ബബ്‍ലുവിന്റെ തല പാതി കരിഞ്ഞ നിലയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ശങ്കർ യാദവിന്റെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.