ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. നീതികരിക്കാനാവാത്ത നീക്കമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദൗർഭാഗ്യകരമായ നടപടിയാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഞങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർക്കറ്റ് താൽപര്യങ്ങൾ അനുസരിച്ചാണ് എണ്ണ വാങ്ങുന്നത്. 1.4 ബില്യൺ ആളുകളുടെ ഊർജ സുരക്ഷിതത്വം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യുറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ള ഏജൻസികളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കുള്ള തീരുവ 50 ശതമാനമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിയിരുന്നു. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.