മുംബൈ: മഹാരാഷ്ട്രയിലെ പർഭണി ജില്ലയിൽ നിർമാണത്തിലിരുന്ന ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു വീണ് നാല് മരണം. യശ്‌വാദി ഗ്രാമത്തിലെ പ്രശസ്തമായ യശ്‌വാദി ക്ഷേത്രത്തിലാണ് സംഭവം.
ശ്രീകോവിലിന് മുൻവശത്തുള്ള മേൽക്കൂരയാണ് തകർന്നു വീണത്. അപകടസമയം പ്രാർഥനക്കെത്തിയ ഇരുപതോളം ഭക്തർ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ നിരവധി പേരെ പർഭണി ജില്ല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ക്ഷേത്രത്തിന്റെ ‘സഭാ മണ്ഡപത്തിന്റെ’ കോൺക്രീറ്റ് സ്ലാബ് നിർമാണ ജോലികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് തകർന്നു വീഴുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഛത്രപതി സംഭാജിനഗറിൽനിന്നും ഏകദേശം 190 കിലോമീറ്റർ അകലെയാണ് അപകടം നടന്ന യശ്‌വാദി ഗ്രാമം.
പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനമാണ് ഭരണകൂടം കാഴ്ചവെക്കുന്നത്. പൊലീസും ജില്ല ഭരണകൂടവും മറ്റ് രക്ഷാസേനകളും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പർഭണി ജില്ല സിവിൽ ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.