നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്ദിറിൽ പാറിപ്പറന്ന് ‘പാറ്റകൾ’; സമരം രാവിലെവരെ തുടരും

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. സമരം രാവിലെ വരെ തുടരാനാണ് സി.ജെ.പിയുടെ തുരുമാനം.

കേന്ദ്ര മന്ത്രിക്കെതിരെ സി.ജെ.പി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമാണിത്. ഉച്ചക്ക് രണ്ട് മണിയോടെ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി.

വിവിധ ജനകീയ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വൈകുന്നേരം നാല് മണി വരെയായിരുന്നു പൊലീസ് സമരത്തിന് അനുമതി നൽകിയിരുന്നത്.

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡ് പ്രതിഷേധ വേദിയിൽ സ്ഥാപിച്ചിരുന്നു.

ദേശീയ പതാകയേന്തിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് എത്തിയത്. നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഡൽഹിയിൽ പ്രതിഷേധം ഇരമ്പിയത്. നാളത്തെ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ വരെ പരീക്ഷാ രീതികളിൽ സമഗ്രമായ പരിഷ്കരണം ആവശ്യപ്പെട്ട് സമരരംഗത്തുണ്ട്.

നീറ്റ് പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണത്തിൽ പോലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് വിദേശത്തെ അബൂദബിയായിരുന്നു. പിന്നീട് നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) ബന്ധപ്പെട്ട ശേഷമാണ് ഈ പിഴവ് തിരുത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.

കനത്ത പൊലീസ് വലയത്തിലായിരുന്നു ജന്തർ മന്ദിറും പരിസരവും. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പ്രതിഷേധക്കാരെ സമരവേദിയിലേക്ക് കടത്തിവിട്ടത്.

Tags:    
News Summary - CJP protests at Jantar Mantar demanding Dharmendra Pradhan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.