ഡൽഹി കോടതിയിൽ പുതിയ ജാമ്യ ഹരജി നൽകി ഉമർ ഖാലിദ്

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പങ്കെടുത്തതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപെടുത്തി യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഡൽഹി കാർകർദൂമ കോടതിയിൽ പുതിയ ജാമ്യ ഹരജി നൽകി. പ്രോസിക്യൂഷന്‍റെ നിലപാട് തേടിയ കോടതി ഹരജി മാർച്ച് 11ന് പരിഗണിക്കാനായി മാറ്റി.

സുപ്രീംകോടതിയിൽ നൽകിയിരുന്ന ജാമ്യഹരജി ഉമർ ഖാലിദ് രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയിൽ ജാമ്യഹരജിയുമായി എത്തിയത്. 'സാഹചര്യം മാറിയതിനാൽ ജാമ്യഹരജി പിൻവലിക്കുകയാണ്' എന്നാണ് അന്ന് ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചിരുന്നത്.

2022 മാർച്ചിൽ കർകർദൂമ കോടതി ഖാലിദിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബറിൽ ഡൽഹി ഹൈകോടതിയും തള്ളി. 2023 ഏപ്രിലിലാണ് ഖാലിദ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, 10 മാസത്തിനിടെ 14 തവണയാണ് ജാമ്യ ഹരജിയിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിയിരുന്നു.

ഡൽഹി വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബർ 13നാണ് ഉമർഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതൽ ജയിലിൽ കഴിയുകയാണ്. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

അതിനിടെ, 2022 ഡിസംബറിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം ഉമർ ഖാലിദിന് ലഭിച്ചിരുന്നു.

Tags:    
News Summary - Umar Khalid Moves Court Seeking Bail In Delhi Riots Larger Conspiracy Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.