ചെന്നൈ: തമിഴ്‌നാട്ടിൽ ഔദ്യോഗിക ചടങ്ങിനിടെ മേയറും എം.എൽ.എയും തമ്മിലുള്ള പ്രോട്ടോക്കോൾ തർക്കം പരസ്യമായ പോരിലേക്ക്. പുളയന്തോപ്പിൽ കോർപറേഷന്റെ ക്ലാസ് റൂം കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് തർക്കം. ടി.വി.കെ എം.എൽ.എ എം.ആർ പല്ലവിയെ ഡി.എം.കെ മേയറായ പ്രിയ അവഗണിക്കുകയായിരുന്നു. ഉദ്ഘാടനത്തിനായി നാട മുറിക്കാൻ പല്ലവി കത്രിക എടുത്തപ്പോഴേക്കും പ്രിയ മറ്റൊരു കത്രിക കൊണ്ട് നാട മുറിക്കുകയായിരുന്നു. നിലവിളക്ക് കൊളുത്തിയപ്പോഴും പല്ലവിയെ പ്രിയ അവഗണിച്ചു. തുടർന്ന് പല്ലവി വേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ഇതിന് പിന്നാലെ പല്ലവിക്ക് പിന്തുണയുമായി വിജയ് ആരാധകർ രംഗത്തെത്തി. വിജയ് സിനിമകളിലെ ഹീറോയിക് രംഗം പോലെയായിരുന്നു ഇതെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പരിപാടിക്ക് എത്തിയ പല്ലവിയെ മേയർ അപമാനിച്ചുവെന്നും ഇത് ശരിയായ നടപടിയല്ലെന്നും വിജയ് ആരാധകർ പറഞ്ഞു.
പിന്നാലെ പ്രതികരണവുമായി പല്ലവിയും രംഗത്തെത്തി. മേയറുടേത് അഹങ്കാരം നിറഞ്ഞ പെരുമാറ്റമായിരുന്നെങ്കിലും ടി.വി.കെ അധ്യക്ഷൻ വിജയ്‌യുടെ സമാധാനപരമായ ശൈലിയാണ് താൻ പിന്തുടരുന്നതെന്നും അതിനാലാണ് പ്രശ്‌നമുണ്ടാക്കാതിരുന്നതെന്നും പല്ലവി വ്യക്തമാക്കി. 'എന്നെ ഒഴിവാക്കാൻ മേയർ ശ്രമിച്ചുകൊണ്ടേയിരുന്നു. നമ്മളെ അപമാനിക്കാൻ ശ്രമിക്കുന്നിടത്ത് നിന്ന് ഇറങ്ങിപ്പോകുന്നതിൽ തെറ്റില്ലല്ലോ. ചില സമയങ്ങളിൽ ക്ഷമിച്ചതുകൊണ്ട് നമുക്കൊരു കുറവും വരില്ല. ഞങ്ങളുടെ അണ്ണൻ മുഖ്യമന്ത്രി വിജയ് സർ സമാധാപരമായി കാര്യങ്ങളെ നേരിടുന്നത് കണ്ടിട്ടില്ലേ. അതുതന്നെയാണ് ഞാനും പിന്തുടരുന്നത്' പല്ലവി വ്യക്തമാക്കി.
ഉദ്യോഗസ്ഥർ ക്ഷണിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും മേയറുടെ ഈ പെരുമാറ്റം അധികകാലം നീണ്ടുനിൽക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ താൻ നിലവിലുള്ള പ്രോട്ടോക്കോൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് മേയർ പ്രിയ വ്യക്തമാക്കി. മേയർക്ക് ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥർ നിലവിളക്ക് കൊളുത്തുന്നതാണ് സാധാരണ രീതിയെന്നും എം.എൽ.എയെ അവഗണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.