ചെന്നൈ: പുതുച്ചേരിയിൽ ലപ്സെത് മണ്ഡലത്തിൽ തമിഴ് വെട്രി കഴകം സ്ഥാനാർഥി വി. സ്വാമിനാഥന് പരാജയം. എ.ഐ.എന്‍.ആർ സ്ഥാനാർഥി വി.പി. ശിവകൊളുന്തു ഇവിടെ 10, 578 വോട്ടുകളോടെ വിജയിച്ചു. ഒരിക്കൽ പുതുച്ചേരിയിൽ ബി.ജെ.പിയുടെ മുഖമായിരുന്ന സ്വാമിനാഥന്‍ 2025ലാണ് ടി.വി.കെയിൽ അംഗമായത്. മൂന്ന് തവണ ബി.ജെ.പിയുടെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നു.
മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഒരു പാർട്ടിയും ദീർഘ കാലം അധികാരം നിലനിർത്താത്ത മണ്ഡലമെന്ന സവിശേഷത ലപ്സെതിനുണ്ട്. 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ ഐ.എന്‍.സിയുടെ എം. വൈദ്യനാഥന്‍ ആണ് വിജയം നേടിയത്. അതിനു മുമ്പ് നടന്ന 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് ശിവ കൊളുന്തു വിജയിച്ച് അധികാരത്തിലെത്തിയിരുന്നു. അന്ന് ബി.ജെ.പി സ്ഥാനാർഥിയായ വി. സ്വാമിനാഥന്‍ 8,891 വോട്ടുകൾ നേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
2011ൽ എ.ഐ.എന്‍.ആർ കോൺഗ്രസിൽ നിന്നുള്ള എം. വൈദ്യനാഥന്‍റെ വിജയത്തോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ കോൺഗ്രസിന്‍റെ എം.ഒ.എച്ച്.എഫ് ഷാജഹാന്‍റെ കരങ്ങളിലായിരുന്നു മണ്ഡലം. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിൽ പതിനൊന്നാമത്തേതാണ് ലപ്സെത്. 1964ൽ രൂപീകൃതമായ മണ്ഡലം സംവരണ പദവികളൊന്നും വഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.