മരിച്ച ഖലീലുല്ല, മരണവിവരമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടം
ബംഗളൂരു: വിജയനഗരയിൽ ഭാര്യയുടെ പരാതിയിൽ പൊലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയിൽ മരിച്ചു. മെഹബൂബ് നഗർ സ്വദേശി കെ. ഖലീലുല്ലയാണ് (38) മരിച്ചത്. പൊലീസ് മർദനമേറ്റാണ് മരണം എന്ന ഭാര്യയുടെ പരാതിയെത്തുടർന്ന് സ്റ്റേഷൻ ചുമതലയുള്ള എസ്ഐ രാഘവേന്ദ്ര, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ വെങ്കിടേഷ് എന്നിവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഖലീലുല്ലയുടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തി ഭർത്താവ് വഴക്കുണ്ടാക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തുവെന്ന് പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ ഒന്നരയോടെ പൊലീസ് ഖലീലുല്ലയെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. യുവാവിനെ മർദിക്കുകയും പിന്നീട് പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് തന്റെ ഭർത്താവിനെ പൊലീസ് മർദിച്ച് കൊന്നു എന്ന് ആരോപിച്ച് ഭാര്യ പരാതി നൽകി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകത്തിനുള്ള ശിക്ഷ), 118(2) (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായി ജില്ല പൊലീസ് സൂപ്രണ്ട് എസ് ജാൻവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് നൽകിയതായും അറിയിച്ചു. മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചതായും എസ്പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.