ബംഗളൂരു: കർണാടക മന്ത്രിസഭയിലെ രാമലിംഗ റെഡ്ഡി കലാപം പരിഹരിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചതിന് പിന്നാലെ, വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം. ഗ്രേറ്റർ ബംഗളൂരു വികസന വകുപ്പ് ലഭിച്ച മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം.
വകുപ്പ് വിഭജനത്തിൽ അതൃപ്തനായ കൃഷ്ണ ബൈരെ ഗൗഡ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്താൻ ഡൽഹിയിലെത്തി. വകുപ്പിന്റെ അധികാര പരിധിയെക്കുറിച്ച് വ്യക്തത വേണമെന്ന ആവശ്യവുമായി അദ്ദേഹം പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
ബംഗളൂരു വികസനവുമായി ബന്ധപ്പെട്ട പ്രധാന ഏജൻസികളായ ബംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി, ബംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ നിയന്ത്രണം നൽകാത്തതാണ് വിവാദത്തിന് കാരണമായത്. ഈ സാഹചര്യത്തിൽ വികസന വകുപ്പിന്റെ യഥാർഥ അധികാരം എന്താണെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാണ് കൃഷ്ണ ബൈരെ ഗൗഡയുടെ ആവശ്യം. വകുപ്പിന്റെ കീഴിൽ നഗര കോർപറേഷനുകൾ, ജലവിതരണ ബോർഡ്, മെട്രോ റെയിൽ തുടങ്ങിയവ ഉണ്ടെങ്കിലും പരമ്പരാഗതമായി ബംഗളൂരു വികസന മന്ത്രിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ബി.ഡി.എ, ബി.എം.ആർ.ഡി.എ എന്നിവ ഒഴിവാക്കിയതിൽ അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന.
കൃഷ്ണ ബൈരെ ഗൗഡക്കൊപ്പം കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദും ഡൽഹിയിലെത്തിയിട്ടുണ്ട്. റിസ്വാൻ അർഷാദ് സംസ്ഥാന മന്ത്രിസഭയിൽ ഇടം ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം.
അടുത്തിടെ, ബംഗളൂരു വികസന വകുപ്പ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പിന്നീട്, അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇതോടെ കർണാടക മന്ത്രിസഭയിലെ പ്രതിസന്ധികൾക്ക് വിരാമമിട്ട് മുതിർന്ന രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ചു. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലായിരുന്നു തീരുമാനം.
സിദ്ധാരാമയ്യയുടെ ഭരണ കൈമാറ്റത്തിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ. ശിവകുമാർ മന്ത്രി സഭയിൽ, ബംഗളൂരു വികസന വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന രാമലിംഗ റെഡ്ഡിക്ക് മേജർ ആൻഡ് മീഡിയം ഇറിഗേഷൻ വകുപ്പ് ലഭിച്ചതാണ് രാജി സമർപ്പിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും നടത്തിയ സമവായ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം രാജി തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.