ഡെറാഡൂൺ: ഉദ്ഘാടനം കഴിഞ്ഞ് വെറും 17 ദിവസത്തിനകം ഡെറാഡൂണിലെ നന്ദ കി ചൗക്കിയിലുള്ള 16 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ചൊവ്വാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോവുകയും വലിയ കുഴി രൂപപ്പെടുകയുമായിരുന്നു. ഇതോടെ ഡെറാഡൂൺ-പോണ്ട സാഹിബ് ഹൈവേയുമായുള്ള പാലത്തിന്റെ ബന്ധം വിച്ഛേദിച്ചു. എന്നാൽ പാലത്തിന് ഘടനാപരമായ സുരക്ഷിതത്വമുണ്ടെന്നും അപ്രോച്ച് റോഡ് മാത്രമാണ് തകർന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
അപകടത്തെത്തുടർന്ന് ഡെറാഡൂൺ, വികാസ്നഗർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള ഗതാടനം തടസ്സപ്പെട്ടു. ജജ്റ വഴി വാഹനങ്ങൾ വഴി തിരിച്ചുവിട്ടാണ് നിലവിൽ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ടോൺസ് നദിയിലെ ജലനിരപ്പ് താഴ്ന്ന ശേഷം മണ്ണ് നികത്തുന്ന ഉൾപ്പെടെയുള്ള അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ ഓഫീസർ അറിയിച്ചു. വൻതുക മുടക്കി നടത്തിയ നിർമാണത്തിലെ ഗുണനിലവാരമില്ലായ്മക്കെതിരെ നാട്ടുകാരും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 14 പേർ മരിക്കാനിടയാക്കിയ പഴയ പാലത്തിന് പകരമായാണ് 16 കോടി മുടക്കി പുതിയ പാലം നിർമിച്ചത്. ഏപ്രിൽ 30ന് പൂർത്തിയാക്കേണ്ടിയിരുന്ന പാലത്തിന്റെ നിർമ്മാണം വൈകി ജൂലൈ 12-നാണ് ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇത്രയും പെട്ടെന്ന് തന്നെ റോഡ് തകർന്ന സംഭവം പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് തുറന്നുകാട്ടുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിർമാണത്തിലെ വീഴ്ചകൾ കണ്ടെത്തുകയാണെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി സെക്രട്ടറി പങ്കജ് കുമാർ പാണ്ഡെ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.