അഭിപ്രായ സ്വാതന്ത്യ്രത്തിനുള്ള ശിക്ഷയോ?... സി.ജെ.പി പ്രക്ഷോഭകരെ സർക്കാർ അനുകൂലികൾ കൈകാര്യംചെയ്യുന്ന വീഡിയോകൾ പുറത്ത്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദവി ഒഴിഞ്ഞതോടെ സി.ജെ.പിയുടെ ഐതിഹാസിക സമരം അവസാനിച്ചെങ്കിലും സമരവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നു. കോക്റോച്ച് ജൻതാ പാർട്ടി (സി.ജെ.പി) സമരത്തിൽ പങ്കെടുത്ത രണ്ട് യുവാക്കളെ വലതുപക്ഷ പ്രവർത്തകൻ സത്യം പണ്ഡിറ്റ് മർദ്ദിക്കുന്ന വീഡിയോകൾ വൈറലായി ദിവസങ്ങൾക്ക് ശേഷം, ഡൽഹിയിലെ കണാട്ട് പ്ലേസിൽ പ്രതിഷേധക്കാരെ സർക്കാർ അനുകൂലികൾ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുന്ന കൂടുതൽ വീഡിയോകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഒരു വീഡിയോയിൽ മൈക്കുമായി എത്തിയ ആൾ പ്രക്ഷോഭകനെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിക്കുന്നതും കാണാം. കൊണാട്ട് പ്ലേസിൽ നിന്നുള്ള വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിൽ, മൈക്ക് പിടിച്ച ഒരാൾ സർക്കാർ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഒരു പ്രക്ഷോഭകനെ ചോദ്യം ചെയ്യുന്നത് കാണാം. പ്രക്ഷോഭകന്റെ കഴുത്തിൽ പിടിച്ച്, പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിച്ചിട്ടുണ്ടോ എന്ന് ആ വ്യക്തി ആവർത്തിച്ച് ചോദിക്കുകയും അസഭ്യമായ ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ഒടുവിൽ മാപ്പ് പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അസ്വസ്ഥനായ പ്രക്ഷോഭകൻ, തന്റെ കൈ മാറ്റാനും കാര്യം വിശദീകരിക്കാൻ അവസരം നൽകാൻ ആ വ്യക്തിയോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. ഒടുവിൽ പ്രക്ഷോഭകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും കാണാം. പ്രക്ഷോഭകനെ പരിഹരിക്കുന്ന അടിക്കുറിപ്പോടെ ഡൽഹി ബി.ജെ.പി വക്താവ് തജീന്ദർ ബഗ്ഗയാണ് ഈ വീഡിയോ പങ്കുവെച്ചത്.

എന്നാൽ മൈക്ക് പിടിച്ചയാളുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിനോട് അഭ്യർത്ഥിക്കുന്നവരുമുണ്ട്.

കൊണാട്ട് പ്ലേസിൽ നിന്നുള്ള മറ്റൊരു ക്ലിപ്പിൽ, ഒരു കൂട്ടം ആളുകൾ ഓടിച്ചിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വ്യക്തിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാം. എക്സിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ, ഒരു ആൾക്കൂട്ടം ഒരാളെ മർദ്ദിക്കുന്നതും പിന്നീട് പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് അവിടെയുള്ളവരെ പിരിച്ചുവിടുന്നതും കാണാം. ക്ലിപ്പിന്റെ അവസാന ഭാഗത്ത്, അതേ വ്യക്തി ഷർട്ടിൽ രക്തക്കറയുമായി തലയ്ക്ക് പരിക്കേറ്റ നിലയിൽ ഒരു ഓട്ടോറിക്ഷയ്ക്കുള്ളിൽ ഇരിക്കുന്നത് കാണാം. പരിക്കേറ്റയാൾ ഒരു ക്യാമറാമാനാണെന്ന് വീഡിയോ എടുത്തയാൾ അവകാശപ്പെടുന്നു.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതായി ആരോപിക്കപ്പെടുന്ന ആളുകൾ നിയമപരമായ നടപടികൾ നേരിടണമെന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വാദിച്ചു. ഇതോടെ അഭിപ്രായ സ്വാതന്ത്ര്യം, ആൾക്കൂട്ട നീതി, സമരങ്ങളുടെ പരിധികൾ എന്നിവയെക്കുറിച്ച് സമരത്തെ പിന്തുണച്ചവരും വിമർശകരും തമ്മിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

സമരക്കാർക്കുനേരെയുള്ള അതിക്രമങ്ങളെ 'പ്രതിഷേധിച്ചതിനുള്ള ശിക്ഷ' എന്ന് വിശേഷിപ്പിക്കുകയും സമരം അവസാനിച്ചതിന് ശേഷവും പ്രക്ഷോഭകാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും സമരാനുകൂലികൾ ആരോപിച്ചു. മറുവശത്ത്, പ്രകടനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ പ്രക്ഷോഭകരിൽ ചിലർ അസഭ്യവും അപകീർത്തികരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ബി.ജെ.പിയെ അനുകൂലിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ആരോപണം. ഈ ഏറ്റുമുട്ടലുകളെ അവർ ന്യായീകരിച്ചു. യുവ പ്രക്ഷോഭകർ തെറിവാക്കുകൾ ഉപയോഗിച്ചതിനെ ജെൻ ഇസഡ് സ്ലാങ്ങിന്റെ ഭാഗമായി കണ്ടാൽ മതിയെന്ന ന്യായീകരണവും പുറത്തുവന്നിട്ടുണ്ട്.

ബി.ജെ.പിയോട് അനുഭാവം പുലർത്തുന്ന നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രക്ഷോഭകരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി കാണുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചില പോസ്റ്റുകൾ ഡൽഹി പോലീസിനെയും ഉത്തർപ്രദേശ് പോലീസിനെയും ടാഗ് ചെയ്തിട്ടുമുണ്ട്.

അതേസമയം, നിയമപരമായ നടപടിക്രമങ്ങൾക്ക് പുറത്ത് പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താൻ ജാഗ്രതാ സമിതികൾ ശ്രമിക്കുകയാണെന്ന് വിമർശകർ ആരോപിച്ചു.സമരങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല തനിക്കായിരുന്നെങ്കിൽ സുരക്ഷാ സേനയോട് പ്രക്ഷോഭകരെ വെടിവയ്ക്കാൻ താൻ ഉത്തരവിടുമായിരുന്നു എന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിമർനങ്ങൾക്കിടയിലാണ് ഈ വിവാദവും ഉണ്ടാകുന്നത്. ശക്തമായ പ്രതിഷേധമുയർന്നതോടെ ടി.ജി. മോഹൻദാസിനെ തള്ളി പിന്നീട് ആർ.എസ്.എസ് രംഗത്തെത്തിയിരുന്നു.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ബി.ജെ.പി പിന്തുണയുള്ള ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സമരങ്ങളിൽ പങ്കെടുത്തതിന് ശേഷം ഭീഷണിയോ ആക്രമണമോ പീഡനമോ നേരിടുന്നവർക്ക് തങ്ങളുടെ ഹെൽപ്‌ലൈൻ വഴി ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - അഭിപ്രായ സ്വാതന്ത്യ്രത്തിനുള്ള ശിക്ഷയോ?... സി.ജെ.പി പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്ന വീഡിയോകൾ പുറത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.