ത്രിപുര വംശീയ ആക്രമണം; വസ്തുതാന്വേഷണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരെ ത്രിപുരയില്‍ നടന്ന വംശീയ ആക്രമണത്തിൽ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ അഭിഭാഷകർെക്കതിരേ യു.എ.പി.എ ചുമത്തി. പൊലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചതെന്നും അക്രമികൾ സഹായകരമായി പെരുമാറിയെന്നും അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർക്കെതിരേയാണ് ത്രിപുര പൊലീസ് യു.എ.പി.എ ചുമത്തിയത്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി.എല്‍) ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ മുകേഷ്, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സിന്റെ (എന്‍.സി.എച്ച്.ആര്‍.ഒ) അഭിഭാഷകനായ അന്‍സാര്‍ ഇന്‍ഡോറി എന്നിവര്‍ക്കെതിരെ യുഎപിഎ 13-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്.


രണ്ട് അഭിഭാഷകർക്കെതിരെയും ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 120 (ബി), 153 (എ), 153 (ബി), 469, 471, 503, 504, ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മേഖലയിലെ സംഘർഷങ്ങൾ രേഖപ്പെടുത്തുന്നതിന് ഒക്ടോബർ 29-30 തീയതികളിൽ സംസ്ഥാനം സന്ദർശിച്ച നാലംഗ വസ്തുതാന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു രണ്ട് അഭിഭാഷകരും. 'ത്രിപുരയിൽ മനുഷ്യത്വം ആക്രമിക്കപ്പെടുന്നു; മുസ്ലിം ജീവിതങ്ങളും പ്രധാനമാണ്' എന്ന തലക്കെട്ടിലാണ് വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ത്രിപുരയിലെ ബി.ജെ.പി സർക്കാരിന് വേണമെങ്കിൽ അക്രമം തടയാമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ അക്രമികളായ ഹിന്ദുത്വ ആൾക്കൂട്ടത്തിന്‍റെ കൂടെക്കൂടുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വെസ്റ്റ് അഗർത്തല പോലീസ് സ്‌റ്റേഷനിലാണ് അഭിഭാഷകർെക്കതിരേ കേസെടുത്തിരിക്കുന്നത്. 'ഞങ്ങൾ വളരെക്കാലമായി വസ്തുതാന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. സമാധാനത്തിലും ഐക്യത്തിലും ജീവിച്ചിരുന്ന ഒരു സമൂഹം എങ്ങനെയാണ് ഇത്രയധികം അസ്ഥിരമായി മാറിയതെന്ന് ഞങ്ങളുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്'-അഡ്വ: മുകേഷ് പറഞ്ഞു.

'എനിക്കെതിരെ ഇത്രയും ഗുരുതരമായ കുറ്റങ്ങൾ ചുമത്താൻ കഴിയുന്ന തരത്തിൽ ഞാൻ സോഷ്യൽ മീഡിയയിൽ എന്താണ് പോസ്റ്റ് ചെയ്തതെന്ന് അറിയില്ല. മാത്രമല്ല എന്റെ എല്ലാ അഭിപ്രായങ്ങളും പൊതുവേദികളിൽ ലഭ്യമാണ്. ഇവിടെ ഗൂഢാലോചനയുടെ ശ്രമം ഇല്ല' -അദ്ദേഹം കൂട്ടിച്ചേർത്തു.


റിപ്പോർട്ട് പറയുന്നത്

സുപ്രീം കോടതി അഭിഭാഷകരായ എഹ്‌തേഷാം ഹാഷ്മി, അഡ്വ: അമിത് ശ്രീവാസ്തവ് (കോ-ഓർഡിനേഷൻ കമ്മിറ്റി, ലോയേഴ്‌സ് ഫോർ ഡെമോക്രസി), അഡ്വ: അൻസാർ ഇൻഡോരി (സെക്രട്ടറി, ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ) അഡ്വ: മുകേഷ് (സിവിൽ റൈറ്റ്‌സ് ഓർഗനൈസേഷൻ പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ്) തുടങ്ങിയവർ ചേർന്നാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഒക്ടോബർ 15ന് ബംഗ്ലാദേശിലെ നിരവധി ദുർഗാപൂജ പന്തലുകളും ക്ഷേത്രങ്ങളും തകർത്തതിന് പകരമായി വലതുപക്ഷ തീവ്രവാദ സംഘടനകളായ ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരൺ മഞ്ച് എന്നിവ പ്രതിഷേധങ്ങളും റാലികളും നടത്തിയതായി റിപ്പോർട്ട് പറയുന്നു.


പ്രതിഷേധക്കാർ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും പള്ളികളും മുസ്ലീം വീടുകളും ആക്രമിക്കുന്നതിനിടെ കലാപകാരികൾ വിശുദ്ധ ഖുർആൻ പകർപ്പുകൾ കത്തിക്കുകയും ചെയ്തു. ത്രിപുരയിലെ മുസ്ലീം വിരുദ്ധ അക്രമങ്ങളെക്കുറിച്ച് യുനൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആർഎഫ്) ആശങ്ക പ്രകടിപ്പിച്ച സമയത്താണ് റിപ്പോർട്ടും പുറത്തുവന്നത്. അക്രമത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കാനാകില്ലെന്ന് പറയുകയും തങ്ങളോട് തിരികെ പോകാൻ പോലീസ് ആവശ്യപ്പെടുകയും ചെയ്തതായി, വസ്തുതാന്വേഷണ സമിതി അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ എഹ്തേഷാം ഹാഷ്മി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ അറിയാമായിരുന്നിട്ടും അതിനനുസൃതമായി അവർ നടപടി എടുത്തില്ല. 5000ലധികം ആളുകളുള്ള ജനക്കൂട്ടം അക്രമത്തിൽ പങ്കെടുത്തിരുന്നു. നടക്കാൻ പോകുന്ന കലാപത്തെപറ്റി പൊലീസിന് വ്യക്തമായി അറിയാമായിരുന്നെങ്കിലും മുൻകരുതൽ നടപടി ഒന്നും എടുത്തിരുന്നില്ല. പാനിസാഗറിലെ റോവ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 11 കടകൾ കത്തിനശിച്ചതായി കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. അവിടെ ഒരു കട ഹിന്ദുവിന്റേതായതിനാൽ അവിടെമാത്രം അരകമികൾതന്നെ തീ കെടുത്തി. മുസ്ലീംകളുടെ ഉടമസ്ഥതയിലുള്ള നിരവധി കടകൾ കൊള്ളയടിച്ചിട്ടുമുണ്ട്.

ചംതില മസ്ജിദ് തകർത്തിട്ടില്ലെന്ന ത്രിപുര പൊലീസിന്റെ വാദവും റിപ്പോർട്ട് തള്ളി. അക്രമത്തിന് ഇരയായ ആളുകൾ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ അവരെ തിരിച്ചയച്ചത് പോലീസിന് അക്രമികളോടുള്ള അനുഭാവം വെളിപ്പെടുത്തുന്നുണ്ട്. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരൊഴിച്ചാൽ ബാക്കി അധികാരികളിൽ കൂടുതലും കലാപത്തിൽ പങ്കാളികളാണെന്ന് റിപ്പോർട്ട് പറയുന്നു. കലാപാനന്തരം സംസ്ഥാനത്ത് നടപ്പാക്കേണ്ട നിരവധി നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കുക, ഇരകളുടെ പരാതിയിൽ പ്രത്യേക എഫ്‌ഐആർ ഫയൽ ചെയ്യുക, സാമ്പത്തിക നഷ്ടം സംഭവിച്ച എല്ലാ ആളുകൾക്കും സംസ്ഥാന സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകുക, തീവെപ്പിലും അട്ടിമറിയിലും തകർന്ന ആരാധനാലയങ്ങൾ സർക്കാർ ചെലവിൽ പുനർനിർമിക്കുക, അക്രമത്തിനെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.

Tags:    
News Summary - Tripura Violence: UAPA Charges Levied Against Lawyers From Fact-Finding Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.