ഫാത്തിമ തഹ്‌ലിയയെ പ്രശംസിച്ച് രാജ്ദീപ് സർദേശായി; പിന്നാലെ വലതുപക്ഷ ഹാൻഡിലുകളുടെ വംശീയ ആക്രമണം

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എം.എൽ.എയായ അഡ്വ. ഫാത്തിമ തഹ്‌ലിയയെ പ്രശംസിച്ചുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ വ്യാപക സൈബർ ആക്രമണം. സംഘപരിവാർ വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ഫാത്തിമ തഹ്‌ലിയയുടെ വസ്ത്രധാരണത്തെയും മതസ്വത്വത്തെയും മുൻനിർത്തി വംശീയവും വിദ്വേഷപരവുമായ അധിക്ഷേപങ്ങളുമായി രംഗത്തെത്തിയത്.

32-ാം വയസ്സിൽ നിയമസഭയിലെത്തിയ ഫാത്തിമ തഹ്‌ലിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചുകൊണ്ട്, 'സ്റ്റീരിയോടൈപ്പുകൾ തകർക്കാനും ലിംഗസമത്വമുള്ള രാഷ്ട്രീയം പടുത്തുയർത്താനും ഫാത്തിമ വഴികാട്ടിയാവട്ടെ' എന്നായിരുന്നു സർദേശായി 'എക്സിൽ' കുറിച്ചത്. എന്നാൽ, പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ തഹ്‌ലിയ ധരിച്ചിരിക്കുന്ന ഹിജാബിനെ ലക്ഷ്യമിട്ടാണ് വലതുപക്ഷ അക്കൗണ്ടുകളിൽ നിന്ന് വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. തലയും മുഖവും മറയ്ക്കുന്ന വസ്ത്രധാരണം എങ്ങിനെയാണ് 'പുരോഗമനപരവും ലിംഗസമത്വപരവു'മാകുന്നതെന്ന ചോദ്യങ്ങളുയർത്തിയായിരുന്നു അധിക്ഷേപങ്ങൾ.

ഒരു ജനപ്രതിനിധിയുടെ രാഷ്ട്രീയ നിലപാടുകളെയോ നിയമസഭാ വിജയത്തെയോ ചർച്ച ചെയ്യുന്നതിന് പകരം, വ്യക്തിപരമായ വസ്ത്രധാരണത്തെയും മതവിശ്വാസത്തെയും മാത്രം മുൻനിർത്തി അധിക്ഷേപിക്കുന്നത് വംശീയ മനോഭാവമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ ഫാത്തിമ തഹ്‌ലിയയ്ക്കും സർദേശായിക്കും പിന്തുണയുമായി രംഗത്തെത്തി. പാർലമെന്ററി രംഗത്ത് സ്ത്രീകൾ തങ്ങളുടെ സ്വത്വവും രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് കടന്നുവരുമ്പോൾ അതിനെ അംഗീകരിക്കാൻ കഴിയാത്ത വലതുപക്ഷ അസഹിഷ്ണുതയാണ് ഇത്തരം കമന്റുകളിലൂടെ പുറത്തുവരുന്നതെന്നും രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു.

Tags:    
News Summary - Right-Wing Handles Target Rajdeep Sardesai and Fathima Thahiliya Over Congratulatory Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.