ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ യാത്രാസൗകര്യങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിൻ കോച്ചുകൾ നവീകരിക്കുന്നുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആധുനിക ഡിസൈനിലുള്ള കോച്ചുകളും പരിഷ്കരിച്ച ശുചിമുറികളും ഉൾപ്പെടുത്തി യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
നിലവിലുള്ള കോച്ചുകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള മാതൃക കോച്ച് റെയിൽവേ ഇതിനകം തയാറാക്കിയിട്ടുണ്ട്. നവീകരിച്ച ഉൾവശവും മികച്ച ശുചിമുറി സൗകര്യങ്ങളും ഉൾപ്പെട്ട കോച്ചിന്റെ വിഡിയോ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കുന്നതിന് സ്റ്റേഷൻ പരിസരത്ത് 1500 എ.ഐ കാമറകൾ സ്ഥാപിക്കും.
റെയിൽവേ ജീവനക്കാർക്കും വെൻഡർമാർക്കും ഐഡന്റിറ്റി കാർഡുകളും യൂണിഫോമും നിർബന്ധമാക്കുമെന്നും യാത്രക്കാരെ സഹായിക്കുന്നതിനായി പുതിയ സൈൻ ബോർഡുകളും ദിശാസൂചകങ്ങളും സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. റെയിൽവേ സ്റ്റേഷനെ ടാക്സി സർവിസുകളുമായി സംയോജിക്കുന്നതാണ് കൊണ്ടുവരുന്ന മറ്റൊരു പരിഷ്കാരം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി റെയിൽവേ സുരക്ഷ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.