ഒൗറംഗാബാദ്(മഹാരാഷ്ട്ര): ലോക്ഡൗണിൽ ജീവിതം വഴിയാധാരമായി ജന്മനാട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ പാളത്തിൽ തളർന്നുറങ്ങിയ 16 അന്തർ സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി ചതഞ്ഞുമരിച്ചു. ഔറംഗാബാദിൽനിന്ന് 30 കി.മീറ്റർ അകലെ ബദ്നാപുരിനും കർമാദിനും ഇടയിൽ വെള്ളിയാഴ്ച പുലർച്ച 5.15നാണ് ദുരന്തം. 14 പേർ സംഭവസ്ഥലത്തും രണ്ടു പേർ ഔറംഗാബാദ് സിവിൽ ആശുപത്രിയിലുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
പാളത്തിൽനിന്ന് മാറിക്കിടന്ന മൂന്നു പേർ രക്ഷപ്പെട്ടു. ട്രെയിൻ കയറിയിറങ്ങി തൊഴിലാളികളുടെ ശരീരം ഛിന്നഭിന്നമായി. വിശാഖപട്ടണത്ത് വാതകച്ചോർച്ചയിൽ 12 പേർ ദാരുണമായി മരിച്ചതിനു പിന്നാലെയാണ് രാജ്യത്തെ നടുക്കി വീണ്ടും ദുരന്തം.
അപകടം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയുള്ള ജാൽനയിൽനിന്ന് മധ്യപ്രദേശിലെ ഭുസവാളിലേക്ക് പാളത്തിലൂടെ നടന്നുപോയവരാണ് അപകടത്തിനിരയായതെന്ന് ജില്ല പൊലീസ് മേധാവി മോക്ഷദ പാട്ടീൽ പറഞ്ഞു. രാത്രി മുഴുവൻ പാളത്തിലൂടെ നടന്ന തൊഴിലാളികൾ ക്ഷീണിച്ചവശരായി പാളത്തിൽതന്നെ കിടന്നുറങ്ങുേമ്പാഴാണ് കാലിയായി വന്ന ചരക്ക് ട്രെയിൻ കയറിയിറങ്ങിയത്. ജാൽനയിലെ സ്റ്റീൽ ഫാക്ടറി തൊഴിലാളികളായ ഇവർ 150 കിലോമീറ്റർ അകലെയുള്ള ഭുസവാൾ ലക്ഷ്യമാക്കിയാണ് പാളത്തിലൂടെ നടന്നത്.
റോഡിലൂടെ പോയാൽ പൊലീസിെൻറ കണ്ണിൽപെടുമെന്ന ഭയവും തൊഴിലാളികൾ പാളത്തിലൂടെ നടക്കാൻ കാരണമാണെന്ന് ഔറംഗാബാദ് റൂറൽ പൊലീസ് ഇൻസ്പെക്ടർ സതീഷ് ഖെത്മലാസ് പറഞ്ഞു. ഹൈദരാബാദിലെ െചർലപ്പള്ളി സ്റ്റേഷനിൽനിന്ന് നാസിക്കിലെ മാൻമദിന് അടുത്തുള്ള പനേവാഡി സ്റ്റേഷനിലേക്ക് പോയതാണ് ചരക്ക് ട്രെയിൻ. തൊഴിലാളികൾ കിടക്കുന്നത് കണ്ടയുടൻ വേഗത കുറക്കാൻ ലോക്കോ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ദക്ഷിണ-മധ്യ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫിസർ രാകേഷ് മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു. സുരക്ഷാ കമീഷണർ രാം കൃപാലിെൻറ നേതൃത്വത്തിലായിരിക്കും സ്വതന്ത്ര അന്വേഷണം. മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാറുകൾ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം, അഞ്ചു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക അറിയിച്ചു. തൊഴിലാളികളെ നാടുകളിലെത്തിക്കാൻ കൂടുതൽ റെയിൽവേ സർവിസുകൾക്കുവേണ്ടി ശ്രമം നടക്കുന്നതായും ആരും സാഹസം കാണിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.