ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർഥികളുടെ കൂട്ട ആത്മഹത്യത്തിൽ സർക്കാറിനെ നിർത്തിപ്പൊരിച്ച് സുപ്രീംകോടതി. കോട്ടയിലെ വിദ്യാർഥികൾ ഒന്നൊന്നായി ജീവനൊടുക്കുന്ന സംഭവം ഗൗരവാർത്ത ഒന്നാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഈ വർഷം കോട്ടയിൽ 14 വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
''ഒരു സർക്കാർ എന്ന നിലയിൽ നിങ്ങൾ എന്താണ് അവിടെ ചെയ്യുന്നത്? എന്തുകൊണ്ടാണ് ഈ കുട്ടികൾ ജീവനൊടുക്കുന്നത്? അതും കോട്ടയിൽ മാത്രം? സ്വന്തം സംസ്ഥാനത്ത് നടക്കുന്ന സംഭവമെന്ന നിലയിൽ ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?''-എന്നാണ് ജസ്റ്റിസ് പർദിവാല സർക്കാർ പ്രതിനിധിയോട് ചോദിച്ചത്.
കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയെ കുറിച്ച് പഠിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സർക്കാർ പ്രതിനിധി മറുപടി നൽകി.ഖരഗ്പൂർ ഐ.ഐ.ടിയിൽ 22വയസുകാരൻ ജീവനൊടുക്കിയ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീകോടതി. മേയ് നാലിനാണ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുപോലെ നീറ്റ് പരിശീലന തയാറെടുക്കുകയായിരുന്നു കോട്ടയിലെ വിദ്യാർഥിനി ജീവനൊടുക്കിയ കേസും സുപ്രീംകോടതി പരിഗണിച്ചു. മാതാപിതാക്കൾക്കൊപ്പം താമസിച്ചാണ് പെൺകുട്ടിക്ക് നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്നത്.
ഖരഗ്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ മരണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനെയും സുപ്രീംകോടതി ചോദ്യം ചെയ്തു.
ഇക്കാര്യങ്ങളൊന്നും ലാഘവത്തോടെ എടുക്കരുത്. ഇതൊക്കെ വളരെ ഗൗരവകരമായ കാര്യങ്ങളാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.