മമത ഡൽഹിയിൽ, പാർട്ടി പിളർപ്പിൽ; കൂട്ടരാജി ഭീഷണി മുഴക്കി തൃണമൂൽ എം.പിമാർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലഹം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് വ്യാപിക്കുന്നു. പാർട്ടിയുടെ 28 ലോക്‌സഭാ എം.പിമാരിൽ 20പേരും ഡൽഹിയിലെ അജ്ഞാത കേന്ദ്രത്തിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷ മമത ബാനർജിയും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഡൽഹിയിൽ തുടരുന്നതിനിടെയാണ് പാർട്ടിയിൽ വൻ വിമതനീക്കം അരങ്ങേറുന്നത്.

രണ്ട് പദ്ധതികളാണ് വിമത എം.പിമാർ പ്രധാനമായും ആലോചിക്കുന്നത്. അഭിഷേക് ബാനർജിയെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിക്കില്ലെന്നും, തങ്ങളെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകുക എന്നതാണ് ഇതിൽ ഒന്നാമത്തേത്. കൂട്ടരാജിയാണ് രണ്ടാമതായി ഇവർ പരിഗണിക്കുന്നത്. ഇതിലൊന്ന് സംഭവിച്ചാൽ ഡൽഹി സന്ദർശനത്തിനിടെ മമത ബാനർജിക്ക് അത് വലിയ പ്രഹരമാകും.

അതേസമയം, വിമതർക്ക് 20 എം.പിമാരുടെ പിന്തുണയില്ലെന്നാണ് മമതയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കാനാണ് സാധ്യത. ഇതിനിടെ, മമതയുടെ മുൻ വിശ്വസ്തനും നിലവിലെ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിയും ഡൽഹിയിലുണ്ട്.

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ എത്തിയ സുവേന്ദു അധികാരി വിമത എം.പിമാരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

പ്രതിസന്ധി രൂക്ഷമാക്കി തൃണമൂലിന്റെ മുതിർന്ന നേതാവും രാജ്യസഭാ എം.പിയുമായ സുകേന്ദു ശേഖർ റോയ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും എം.പി സ്ഥാനവും രാജിവെച്ചു. പശ്ചിമ ബംഗാളിലെ 15 വർഷത്തെ തൃണമൂലിന്റെ അരാജക ഭരണത്തിന് അന്ത്യംകുറിച്ച് ബി.ജെ.പിക്ക് വൻ ജനവിധി ലഭിച്ചതായി അദ്ദേഹം പ്രതികരിച്ചു.

‘അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ക്രമസമാധാനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ സമ്പൂർണ പരാജയം എന്നിവയാണ് തൃണമൂലിന്റെ പതനത്തിന് കാരണമായത്.

പുതിയ സർക്കാർ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ജനങ്ങളുടെ ഈ ചരിത്രപരമായ വിധിയെ മാനിച്ചുകൊണ്ട് ഞാൻ രാജിവെക്കുന്നു’- സുകേന്ദു ശേഖർ റോയ് പ്രസ്താവനയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ച് വിമത എം.എൽ.എ ഋതബ്രത ബാനർജിയും രംഗത്തെത്തിയിട്ടുണ്ട്. താൻ നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും, എം.പിമാരുടെ അതേ വികാരമാണ് എം.എൽ.എമാർക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയിലെ വൻ കൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര സംഘടനാ അഴിച്ചുപണിയുമായി മമത ബാനർജി രംഗത്തുണ്ട്.മമതയുടെ അനന്തരവനും ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ അധികാരം വെട്ടിക്കുറച്ചു. പാർട്ടിയിൽ അഭിഷേക് ബാനർജിയുടെ വാക്ക് അന്തിമമെന്ന നില മാറി.

ഇദ്ദേഹത്തെ സഹായിക്കാൻ ഡെറിക് ഒബ്രിയൻ, ഡോള സെൻ എന്നിവരെ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി മമത നിയമിച്ചു. അഭിഷേക് ബാനർജിയുടെ പ്രവർത്തനശൈലിക്കെതിരെയുള്ള അതൃപ്തിയാണ് പാർട്ടിക്കുള്ളിലെ വിമതനീക്കത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

സംസ്ഥാന അധ്യക്ഷയായി മുതിർന്ന നേതാവ് ചന്ദ്രിമ ഭട്ടാചാര്യയെ നിയമിച്ചു. സുബ്രത ബക്ഷി ദേശീയ വർക്കിങ് കമ്മിറ്റി വൈസ് പ്രസിഡന്റായി തുടരും. പാർട്ടിയിലെ വിവിധ വിഭാഗങ്ങളിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സജ്ദ അഹമ്മദ്, മമത താക്കൂർ, നയന ബന്ദ്യോപാധ്യായ, സ്വാതി ഖണ്ഡേകർ എന്നിവരാണ് പശ്ചിമ ബംഗാൾ പ്രദേശ് തൃണമൂൽ കോൺഗ്രസിന്റെ പുതിയ വൈസ് പ്രസിഡന്റുമാർ.

സായോനി ഘോഷ് യുവജന വിഭാഗം തലപ്പത്ത് തുടരും. പാർട്ടിയിൽ വിമതസ്വരമുയർന്ന സാഹചര്യത്തിൽ പഴയ വിശ്വസ്തർക്ക് മമത വീണ്ടും ഉത്തരവാദിത്തങ്ങൾ നൽകി.

Tags:    
News Summary - TMC Revolt Spreads to Delhi, 20 MPs Camp Against Abhishek Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.