ഛണ്ഡിഗഢ്: ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പ്രേംനഗർ കോളനിയിലെ റെയിൽവേ മെയിൽ സർവീസ് ഉദ്യോഗസ്ഥനായ ജതീന്ദർ കുമാർ (30), ഭാര്യ മഞ്ജു (28), മകൾ അദ്വിക എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഇത് പരിശോധിച്ചുവരികയാണ്. `സംഭവസ്ഥലത്തുനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു' കൃഷ്ണ ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൽജിത് സിംഗ് കൂട്ടിചേർത്തു.കുട്ടിയുടെ വിട്ടുമാറാത്ത അസുഖത്തെത്തുടർന്ന് കുടുംബം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ദമ്പതികൾ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഫാനിൽ തൂങ്ങി നിന്ന മൃതദേഹങ്ങൾ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജതീന്ദറിന്റെ പിതാവും റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന മഹേന്ദ്ര സിംഗ് ആറ് മാസം മുമ്പാണ് മരണപ്പെട്ടത്. നിലവിൽ ജതീന്ദറിന്റെ അമ്മ ബിംല ദേവി മാത്രമാണ് ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. ജതീന്ദറിന്റെ സഹോദരൻ പ്രതീക് കുടുംബത്തോടൊപ്പം കാനഡയിലാണ് താമസം. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.