(പ്രതീകാത്മക ചിത്രം)
ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥനും മൂന്നു മാവോവാദികളും കൊല്ലപ്പെട്ടു
കാങ്കർ: ഛത്തിസ്ഗഢിലെ രണ്ടു ജില്ലകളിൽ നടന്ന ഏറ്റുമുട്ടലുകളിൽ പൊലീസ് ഉദ്യോഗസ്ഥനും മൂന്നു മാവോവാദികളും കൊല്ലപ്പെട്ടു. കാങ്കർ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടത്. ജില്ല റിസർവ് ഗാർഡിന്റെയും അതിർത്തിരക്ഷാസേനയുടെയും സംയുക്ത സംഘമാണ് കോയാലിബേഡ പ്രദേശത്തെ വനത്തിൽ മാവോവാദി വിരുദ്ധ നീക്കം നടത്തിയതെന്ന് കാങ്കർ പൊലീസ് സൂപ്രണ്ട് കല്യാൺ എലസേല പറഞ്ഞു.
സംഭവസ്ഥലത്തുനിന്ന് രണ്ട് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബീജാപുർ ജില്ലയിൽ മാവോവാദികൾ സ്ഥാപിച്ച വിദൂര നിയന്ത്രിത ഉപകരണം (ഐ.ഇ.ഡി) പൊട്ടിത്തെറിച്ചാണ് ഛത്തിസ്ഗഢ് സായുധസേനയിലെ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടത്. 19ാം ബറ്റാലിയനിലെ റാം ആശിഷ് യാദവാണ് കൊല്ലപ്പെട്ടത്.
മിർചർ മിർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബേച്ചപാൽ പടംപാറ ഗ്രാമത്തിന് സമീപം ഛത്തിസ്ഗഢ് സായുധസേന നടത്തിയ മാവോവാദി വിരുദ്ധ നീക്കത്തിനിടെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. റാം ആശിഷ് യാദവിന്റെ മൃതദേഹം മിർത്തൂരിലേക്കു മാറ്റിയതായും പ്രദേശത്ത് തിരച്ചിൽ തുടരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.