പഞ്ചാബിൽ ശക്തിപ്രാപിച്ച് കർഷക സമരം; അതിർത്തിയിൽ തമ്പടിച്ച് കർഷകർ, ധർണ സെപ്റ്റംബർ ഏഴ് വരെ തുടരും
ചണ്ഡിഗഢ്: വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചാബിലെ കർഷകർ ചണ്ഡിഗഢ് -മൊഹാലി അതിർത്തിയിൽ ആരംഭിച്ച ധർണ സെപ്റ്റംബർ ഏഴുവരെ തുടരും. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ആരംഭിച്ച ഏഴുദിവസത്തെ ‘പക്കാ മോർച്ച’. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കർഷകർ ട്രാക്ടറുകളിലും ട്രോളികളിലുമായി പ്രതിഷേധ കേന്ദ്രത്തിലെത്തി തമ്പടിച്ചിട്ടുണ്ട്.
വിളകൾക്ക് നിയമപരമായി ഉറപ്പുള്ള താങ്ങുവില, കാർഷിക വായ്പ എഴുതിത്തള്ളൽ, വൈദ്യുതി-വിത്ത് ബില്ലുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക പ്രതിഷേധം. പഞ്ചാബിന്റെ നദീജലത്തിൽ സംസ്ഥാനത്തിന് അവകാശപ്പെട്ട പങ്ക് ഉറപ്പാക്കണമെന്നും പഴയ ജലവിതരണ കരാറുകൾ റദ്ദാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു. ഭക്രാ ബിയാസ് മാനേജ്മെന്റ് ബോർഡിലെ പഞ്ചാബിന്റെ പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇന്ത്യ -അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട എതിർപ്പും കർഷകർ പ്രകടിപ്പിച്ചു.
കരിമ്പിന് ക്വിന്റലിന് 500 രൂപ വില ഉറപ്പാക്കുക, സ്വകാര്യ പഞ്ചസാര മില്ലുകളിൽനിന്നുള്ള പണം സഹകരണ മില്ലുകളുടെ മാതൃകയിൽ ഒറ്റ കൗണ്ടറിലൂടെ നൽകുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കർഷകർ, കർഷകത്തൊഴിലാളികൾ, ഗ്രാമീണ കരകൗശല തൊഴിലാളികൾ എന്നിവരുടെ വാർധക്യ പെൻഷൻ ഉയർത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. 2020ലെ ഡൽഹി കർഷക പ്രക്ഷോഭത്തിനിടെ നൽകിയ ഉറപ്പുകൾ നടപ്പിലാക്കണമെന്നും പഞ്ചാബിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കാർഷിക വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റ് ആശങ്കകളും പരിഹരിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സംയുക്ത കിസാൻ മോർച്ചയുമായി ബന്ധപ്പെട്ട 32 കർഷക സംഘടനകളുടെ പിന്തുണയോടെയാണ് ചണ്ഡിഗഢ് അതിർത്തിയിൽ സമരം നടക്കുന്നത്. ഭാരതീയ കിസാൻ യൂണിയൻ രാജേവാൾ, ഭാരതീയ കിസാൻ യൂണിയൻ ദക്കൗണ്ട, കീർത്തി കിസാൻ യൂണിയൻ, പഞ്ചാബ് കിസാൻ യൂണിയൻ തുടങ്ങിയ സംഘടനകൾ സമരത്തിന്റെ ഭാഗമായി. മൊഹാലിയിലെ ഫേസ് 11 മുതൽ ചണ്ഡിഗഢിലേക്കുള്ള റോഡിലും എയർപോർട്ട് റോഡിനോട് ചേർന്ന പ്രദേശങ്ങളിലും വലിയ തോതിൽ കർഷകർ എത്തിയിട്ടുണ്ട്. സർക്കാർ സെക്ടർ 48 -49ന് സമീപം പ്രതിഷേധത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. പ്രതിഷേധ കേന്ദ്രത്തിൽ കർഷകർക്ക് ഭക്ഷണം ഒരുക്കുന്നതിനായി ലംഗറുകളും ട്രാക്ടർ, ട്രോളികളിൽ താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കർഷകരുടെ വലിയ തോതിലുള്ള സാന്നിധ്യം കണക്കിലെടുത്ത് ചണ്ഡിഗഢ്, മൊഹാലി പൊലീസ് ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.