ഹിന്ദിക്കാർ പാനിപൂരി വിൽക്കുന്നു; ഹിന്ദിയേക്കാൾ നല്ലത് ഇംഗ്ലീഷ് -തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി
ചെന്നൈ: ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന വാദത്തിൽ കഴമ്പില്ലെന്നും കോയമ്പത്തൂരിൽ ഹിന്ദി സംസാരിക്കുന്നവരാണ് പാനിപൂരി വിൽക്കുന്നതെന്നും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി. പണ്ട് ഹിന്ദി പഠിച്ചവർക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോൾ ഹിന്ദിയേക്കാൾ മൂല്യം ഇംഗ്ലീഷിനാണ് -മന്ത്രി പറഞ ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പരിഹസിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ഗവർണർ ആർ.എൻ രവിയും വേദിയിലുണ്ടായിരുന്നു.
'ഹിന്ദി പഠിച്ചാല്‍ നിങ്ങൾക്ക് നല്ല ജോലി ലഭിക്കുമെന്നാണ് അവർ പറയുന്നത്. അങ്ങനെ നിങ്ങള്‍ക്ക് ജോലി കിട്ടുമോ? കോയമ്പത്തൂരിൽ നോക്കൂ, ഹിന്ദിക്കാര്‍ ഇപ്പോൾ അവിടെ പാനി പൂരി വില്‍ക്കുകയാണ്. പണ്ട് ഹിന്ദി പഠിച്ചവർക്ക് ജോലി കിട്ടിയിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ഇംഗ്ലീഷാണ് അന്താരാഷ്ട്ര ഭാഷ' -പൊൻമുടി പറഞ്ഞു. ഭാരതിയാര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തമിഴ് വിദ്യാർത്ഥികൾ ഏത് ഭാഷയും പഠിക്കാൻ തയ്യാറാണ്. എന്നാൽ, ഹിന്ദി നിർബന്ധിത ഭാഷയായി പഠിപ്പിക്കില്ല. ഐച്ഛികം മാത്രമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രയോജനകരമായ വശങ്ങൾ തമിഴ്നാട് നടപ്പിലാക്കും. അന്താരാഷ്‌ട്ര ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ എന്തിനാണ് ഹിന്ദി പഠിക്കേണ്ടത്? സംസ്ഥാന സർക്കാർ ദ്വിഭാഷ പഠനം മാത്രമേ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളൂ. .
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തമിഴ്‌നാട് മുൻപന്തിയിലാണെന്നും തമിഴ് വിദ്യാർത്ഥികൾ ഏത് ഭാഷയും പഠിക്കാൻ തയ്യാറാണെന്നും പൊൻമുടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.