ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ നാല് പൊലീസുകാരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചായി. ഇൻസ്പെക്ടർ ശ്രീധർ, എസ്.െഎ ബാലകൃഷ്ണൻ, ഹെഡ്കോൺസ്റ്റബിൾമാരായ മുരുകൻ, മുത്തുരാജ് എന്നിവരാണ് വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്. മറ്റൊരു പ്രതി എസ്.െഎ രഘുഗണേഷിനെ ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു.
സാത്താൻകുളത്തെ വ്യാപാരികളായ പി. ജയരാജൻ(58), മകൻ ജെ. ബെന്നിക്സ്(31) എന്നിവരാണ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടത്. അഞ്ച് പ്രതികൾക്കെതിരെയും െഎ.പി.സി 302(കൊലപാതകം) ഉൾപ്പെടെ നാല് വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്. പുലർച്ച തിരുനൽവേലി- മധുര ദേശീയപാതയിൽ കയത്താർ ചെക്പോസ്റ്റിന് സമീപംവെച്ച് പൊലീസ് പിന്തുടർന്നാണ് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇൻസ്പെക്ടർ ശ്രീധറിനെ പിടികൂടിയത്.
പ്രതികളെ പേരൂറണി ജില്ല ജയിലിൽ റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും തൂത്തുക്കുടി ജില്ലയുടെ വിവിധയിടങ്ങളിൽ നാട്ടുകാർ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ആഘോഷിച്ചു. പൊലീസുകാർക്കെതിരെ മൊഴി നൽകിയ സാത്താൻകുളം സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ രേവതിക്ക് ഹൈകോടതി നിർദേശാനുസരണം പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ശമ്പളത്തോടുകൂടി ഒരു മാസം അവധിയും അനുവദിച്ചു. വ്യാഴാഴ്ച രാവിലെ ജഡ്ജിമാരായ പി.എൻ. പ്രകാശ്, ബി.പുകഴേന്തി എന്നിവർ രേവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.