മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയും മയക്കുമരുന്ന് മാഫിയാ തലവനുമായ സലിം ദോലയെ തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. അന്താരാഷ്ട്ര അന്വേഷണ ഏജൻസികുളുമായി സഹകരിച്ച് പ്രത്യേക വിമാനത്തിനാണ് ദോലയെ ഡൽഹി ടെക്നിക്കൽ വിമാനത്താവളത്തിൽ എത്തിച്ചതെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശേഷം മുംബൈ പൊലീസിന് കൈമാറുമെന്നാണ് വിവരം.
ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം ഇക്കഴിഞ്ഞ 25ന് ഇസ്താംബൂളിൽനിന്നാണ് തുർക്കിപൊലീസ് ദോലയെ പിടികൂടിയത്. ഇസ്താംബൂളിൽ ഒളിവിൽ കഴിയുകയായിരുന്നു ദോല. ഇന്റർപോൾ റെഡ് കോർണർ നോട്ടിസിന്‍റെ അടിസ്ഥാനത്തിൽ തുർക്കി ദേശീയ രഹസ്യാന്വേഷണ സംഘടന എം.ഐ.ടി, ലോക്കൽ പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് ദോലയെ കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിന് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു.
മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു പ്രധാന മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയാണ് അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ, വിതരണ കാർട്ടലുകളിൽ ഒന്നിന് പിന്നിലെ മുഖ്യ സൂത്രധാരൻ ഡോളയാണെന്ന് ആരോപിക്കപ്പെടുന്നു. 2018 ൽ ജാമ്യം ലഭിച്ച ശേഷം, അദ്ദേഹം യു.എ.ഇയിലേക്ക് ഒളിച്ചോടി. അവിടെ നിന്ന് മറ്റൊരു പേരിൽ പാസ്‌പോർട്ട് നേടി തുർക്കിയിലേക്ക് കടക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഘോഡാപ്ഡിയോയിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് സലിം ദോല ജനിച്ചത്. ഛോട്ടാ ഷക്കീലുമായി സൗഹൃദത്തിലാകുകയും മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്തു. അതേസമയം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ ഭാഗമായിരുന്നു ദോല. മുംബൈയിലും ഡൽഹിയിലും ദോല ഗുട്ട്ക വിതരണം ചെയ്യാൻ തുടങ്ങിയ പിന്നീട കഞ്ചാവ് അടക്കം മററ് മയക്കുമരുന്നു വിതരണത്തിലേക്കും തിരിയുകയായിരുന്നു. 2018-ൽ യുഎഇയിലേക്ക് കടക്കുന്നതിന് മുമ്പ്, മയക്കുമരുന്ന് കേസുകളിൽ ഇന്ത്യയിൽ മൂന്ന് തവണ ദോല അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.