ന്യൂഡൽഹി: തൂത്തുക്കുടിയിൽ ‘വേദാന്ത’യുടെ സ്െറ്റർലൈറ്റ് ചെമ്പ് സംസ്കരണ ശാലക്കെതിരെ സമരംനയിച്ചവരെ കൂട്ടത്തോടെ വെടിവെച്ചുകൊന്ന സംഭവം അത്യന്തം ആപൽക്കരമാണെന്ന് സുപ്രീംകോടതി. സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്. മണി സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചാണ് സുപ്രീംകോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. വെടിവെപ്പിനുത്തരവാദികളായ തൂത്തുക്കുടി കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 302ാം വകുപ്പുപ്രകാരം കേസെടുക്കണമെന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും 28ന് പരിഗണിച്ചേക്കും.
അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടം വേണമെന്നാണ് ഹരജിയിലെ മറ്റൊരു ആവശ്യം. തൂത്തുക്കുടി, കന്യാകുമാരി, തിരുെനൽവേലി ജില്ലകളിൽ ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ട അന്വേഷണം കണ്ണിൽപൊടിയിടാനാണെന്നും കൊല്ലപ്പെട്ടവർക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചത് ജനരോഷം തണുപ്പിക്കാനാണെന്നും ഹരജിയിലുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അര കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്ക് 25 ലക്ഷം രൂപവീതം നൽകണം. പരിസരവാസികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചെമ്പ് സംസ്കരണ ശാല പൂട്ടണമെന്നാണ് ആവശ്യം.
ഇപ്പോൾ സ്ഥലംമാറ്റിയ കലക്ടറും പൊലീസ് ഉദ്യോഗസ്ഥരും മുൻകൂട്ടി ആസൂത്രണംചെയ്ത് നടപ്പാക്കിയതാണ് വെടിവെപ്പെന്നും ഇതിന് തമിഴ്നാട് സർക്കാറിെൻറ ഒത്താശയുണ്ടായിരുന്നുവെന്നും ഹരജിയിൽ പറയുന്നു. പൊലീസ് വെടിവെപ്പിൽ വിദ്യാർഥിനിയുൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.