പല്ല് തേക്കാൻ മൂന്ന് ബ്രഷുമായി സുരേഷ് തൂത്തുക്കുടി മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. കൈവശം വസ്ത്രങ്ങളുമുണ്ട്. ആശുപത്രി വളപ്പിൽ പാർക്ക് ചെയ്യുന്ന പൊലീസ് വാഹനത്തിലെ ബന്ധുക്കൾക്കുള്ളതാണ് ബ്രഷും വസ്ത്രവും. സുരേഷിനെപ്പോലെ നിരവധിപേർ ഇങ്ങനെ കാത്തുനിൽക്കുന്നുണ്ട്. ചിലരുടെ കൈവശം ഭക്ഷണപ്പൊതിയാണ്. ഇവരെയൊന്നും പൊലീസ് വാഹനത്തിനടുത്തേക്ക് അടുപ്പിക്കുന്നില്ല. വെടിവെപ്പിനെതുടർന്ന് പൊലീസിനെതിരെ അക്രമം നടത്തിയെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തവരാണ് വാഹനത്തിൽ. രണ്ടുദിവസമായി കസ്റ്റഡിയിലുള്ളവരും വാഹനത്തിലുണ്ട്.
മേയ് 22ലെ വെടിവെപ്പിലും ലാത്തിച്ചാർജിലും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് കൂട്ടിരിക്കാനെത്തിയവരും കറുത്ത വസ്ത്രം ധരിച്ച് നഗരത്തിലിറങ്ങിയ യുവാക്കളും ഈ പൊലീസ് വാനിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്നറിഞ്ഞ് സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ അമ്മമാരെ പൊലീസ് ബോധപൂർവം കുടുക്കുന്നുണ്ട്. കാണാനില്ലാത്തവരുടെ വിവരം എഴുതിവാങ്ങുകയാണ് പൊലീസ്.
േപാരാട്ടം ലണ്ടനിലെ ഉടമക്കെതിരെ
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് തൂത്തുക്കുടിയെ ഇത്തവണ ചരിത്രത്തിൽ രേഖപ്പെടുത്തിയത്. വായുവും വെള്ളവും മലിനപ്പെടുത്തുന്ന സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാല പൂട്ടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കപ്പലോട്ടിയ തമിഴെൻറ ചരിത്രമാണ് തൂത്തുക്കുടിക്കുള്ളത്. കടലിെൻറ അവകാശത്തിന് വി.ഒ. ചിദംബരൻ പിള്ള സ്വന്തമായി കപ്പൽ കമ്പനി ആരംഭിച്ച് തൂത്തുക്കുടിയിൽനിന്ന് കൊളംബോയിലേക്ക് കപ്പൽ സർവിസ് ആരംഭിച്ചത് ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചാണ്. ഇന്നിപ്പോൾ ചിദംബരം പിള്ളയെന്ന വി.ഒ.സിയുടെ നാട്ടുകാർ സമരം ചെയ്യുന്നത് ജീവിക്കാനുള്ള അവകാശത്തിനാണ്.
അതും ലണ്ടനിൽ വസിക്കുന്ന അനിൽ അഗർവാളിെൻറ കമ്പനിക്കെതിരെ. ശുദ്ധവായുവും ശുദ്ധജലവും വേണം. ആരോഗ്യത്തോടെ അടുത്ത തലമുറകളും ജീവിക്കണം. ഇതിന് അനിൽ അഗർവാളിെൻറ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണശാല പൂട്ടണം. കമ്പനി ആരംഭിച്ചത് മുതൽ സമരം തുടരുന്നുവെങ്കിലും രൂക്ഷമായത് ഇപ്പോഴാണ്.
രോഗസംസ്കരണശാല
ജനങ്ങളിൽ അർബുദം പിടിമുറുക്കിയതോടെ അതിെൻറ കാരണം തേടിയുള്ള യാത്ര അവസാനിച്ചത് ചെമ്പ് സംസ്കരണശാലയിലാണ്. കുട്ടികളിൽപോലും അർബുദ ലക്ഷണമുണ്ട്. ത്വഗ്രോഗവും ആസ്തമയും വിട്ടുമാറുന്നില്ല. ചെമ്പ് സംസ്കരണശാലയുടെ സമീപത്തെ കുരട്ടിയാർപുരം ഗ്രാമത്തിൽ പശുക്കളുടെ പാൽ കുടിക്കുന്ന കുട്ടികൾക്ക് പലതരം അസുഖങ്ങളുണ്ടാകുന്നു. ഇതിന് കമ്പനി കാരണമാകുന്നുവെന്ന തിരിച്ചറിവിലാണ് സമരം ശക്തമായത്. ഗർഭഛിത്രം പതിവാകുന്നു. മറ്റ് പ്രദേശങ്ങളിലുള്ളവർ ഇവിടെനിന്ന് വിവാഹബന്ധത്തിന് തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? -തൂത്തുക്കുടിക്കാർ ഒരേസ്വരത്തിൽ ചോദിക്കുന്നു.
ഒറ്റക്കല്ല, കുടുംബമൊന്നിച്ച്
ഒറ്റക്കല്ല, അവർ സമരത്തിനറിങ്ങിയത്; കുടുംബമൊന്നിച്ചാണ്. മേയ് 22നും പതിവുപോലെ കുടുംബങ്ങൾ ഒന്നിച്ചാണ് കലക്ടറേറ്റ് മാർച്ചിന് പോയത്. പക്ഷേ, എല്ലാവർക്കും മടങ്ങിയെത്താനായില്ല. പൊലീസ് വെടിവെപ്പിൽ പ്രിയപ്പെട്ടവരെ നഷ്ടമായി. ചിലരുടെ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ടകൾ നീക്കം ചെയ്തെങ്കിലും ആരോഗ്യത്തോടെ ജീവിക്കാനാകുമോയെന്ന സംശയമുണ്ട്. എങ്കിലും അവർ തറപ്പിച്ചുപറയുന്നു; അർബുദമുക്ത തൂത്തുക്കുടിക്കായി ഇൗ സംസ്കരണശാല പൂട്ടണം.
ചോർച്ച പലതവണ, ആശങ്ക കേൾക്കാനാളില്ല
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ജനങ്ങളുടെ എതിർപ്പിനെതുടർന്നാണ് അനിൽ അഗർവാളിെൻറ വേദാന്ത പുതിയ സ്ഥലം തേടിയിറങ്ങിയത്. കേരളവും ഗോവയും ഗുജറാത്തും അനുമതി നിഷേധിച്ചു. ഒടുവിലാണ് തമിഴ്നാട് സർക്കാർ 1994ൽ പരവതാനി വിരിച്ചത്. അന്നുമുതൽ ജനം പ്രതിഷേധവുമായി രംഗത്തുണ്ട്.
ഇതിനിടെ പലതവണ വാതകചേർച്ചയുണ്ടായി. അപകടങ്ങളിൽ പലരും മരിച്ചു. ശാല പൂട്ടാൻ നോട്ടീസ് നൽകി. പക്ഷേ, ജനങ്ങളുടെ ആശങ്ക ആരും കേട്ടില്ല. മുമ്പ് 300 അടി താഴ്ത്തിയാൽപോലും വെള്ളം കിട്ടാത്തയിടത്ത് ഇപ്പോൾ 60 അടി കുഴിക്കുമ്പോൾ വെള്ളം കിട്ടുന്നു. പക്ഷേ, ആ വെള്ളം രാസവസ്തു കലർന്നതാണ്. ചെമ്പ് സംസ്കരിച്ചശേഷം ഭൂമിയിലേക്ക് ഒഴുക്കുന്ന വെള്ളം കെട്ടിക്കിടക്കുന്നുവെന്നാണ് പറയുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.