തൂത്തൂക്കുടി: തമിഴ്നാട്ടിലെ പ്രധാന തുറമുഖ പട്ടണമായ തൂത്തൂക്കുടിയിൽ യുദ്ധപ്രതീതി. ബഹുരാഷ്്ട്ര കുത്തകയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്റ്റെർലൈറ്റ് കമ്പനിപൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നഗരവാസികൾ നടത്തുന്ന സമരത്തിനു നേെര നടന്ന വെടിവെപ്പും ലാത്തിച്ചാർജുമാണ് നഗരത്തെ യുദ്ധക്കളമാക്കിയത്. വെടിവെപ്പിൽ 11 ജീവനാണ് നഷ്ടമായത്. ആദ്യ വെടിവെപ്പ് നടന്ന കലക്ടറേറ്റ് പരിസരത്ത് ചെരിപ്പുകളും വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കിടക്കുന്നു. കത്തിയെരിഞ്ഞ വാഹനങ്ങൾ മറുഭാഗത്ത്.
ബുധനാഴ്ച നേരം പുലർന്നത് വെടിവെപ്പിനോടുള്ള പ്രതിഷേധവുമായാണ്. കടകൾ അടഞ്ഞുകിടന്നു. എങ്ങും പൊലീസ് മാത്രം. വെടിവെപ്പിലും ലാത്തിച്ചാർജിലും പരിക്കേറ്റവർ തൂത്തുക്കുടി മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടു നിലകളിലായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബുധനാഴ്ച എല്ലാം ശാന്തമാകുമെന്ന പ്രതീക്ഷക്കിടെയാണ് പെട്ടെന്ന് അന്തരീക്ഷം മാറിയത്. ആശുപത്രിയിലെത്തിയ കലക്ടർക്കെതിരെ ഒരു വിഭാഗം ഉയർത്തിയ പ്രതിഷേധം ആളിപ്പടർന്നു. സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ആശുപത്രിയിലെത്തിയതോടെ ജനക്കൂട്ടവും വർധിച്ചു. വൈകാതെ പൊലീസ് ആശുപത്രി മുറ്റത്തുനിന്ന് ജനങ്ങളെ മാറ്റിത്തുടങ്ങി.
ലാത്തി വീശി വിരട്ടിയോടിച്ചത് പ്രതിഷേധത്തിന് കാരണമായി. പൊലീസിനെതിരെ കല്ലേറും തുടങ്ങി. ആശുപത്രി മുറ്റം ലാത്തിച്ചാർജ് വേദിയായി. ആശുപത്രിയാണെന്ന പരിഗണന പോലും നൽകാതെയായിരുന്നു പൊലീസ് ആക്ഷൻ. മത്സ്യത്തൊഴിലാളികളും തുറമുഖ തൊഴിലാളികളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.