ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിനുപിന്നാലെ തന്റെ മകൻ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് വെളിപ്പെടുത്തി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ഇതൊരു 'ചരിത്ര വിജയം' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
"കഴിഞ്ഞ 30 വർഷമായി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യം എന്റെ മകന്റെ മനസ്സിലുണ്ടായിരുന്നു. ഇന്ന് അവൻ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ പോകുന്നു. ജനങ്ങൾ നൽകിയ സ്നേഹത്തിന്റെ പ്രതിഫലനമാണിത്. തമിഴ്‌നാട്ടിലെ ഓരോ അമ്മമാരും അവനെ സ്വന്തം മകനായും യുവാക്കൾ സ്വന്തം സഹോദരനായും കാണുന്നു. ഈ ആത്മബന്ധമാണ് ടി.വി.കെയുടെ വിജയത്തിന് പിന്നിൽ," അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണി ബന്ധങ്ങളില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള വിജയ് എടുത്ത തീരുമാനത്തെ പിതാവ് പ്രശംസിച്ചു. സ്വന്തം കാലിൽ നിൽക്കണമെന്ന നിശ്ചയദാർഢ്യമാണ് അവനെ ഈ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വിജയ് പ്രകടിപ്പിച്ച ആത്മവിശ്വാസം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സൂചനകൾ പ്രകാരം 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തോടെ 118 സീറ്റുകൾക്ക് തൊട്ടരികിലാണ് ടി.വി.കെ നേടി. അതേസമയം, കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ കുറവ് വന്നാൽ ടി.വി.കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയാറായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എസ്.എ. ചന്ദ്രശേഖർ കോൺഗ്രസ് നേതൃത്വവുമായി ഇതിനോടകം ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.