പ്രതീകാത്മക ചിത്രം
പാട്ന: പിരിഞ്ഞുകഴിയുന്ന ഭാര്യയെ ദ്രോഹിക്കാൻ ഭർത്താവ് സ്ത്രീധനം കിട്ടിയ ബൈക്കിൽ നിരന്തരം നിയമം ലംഘിച്ചു. പിഴയടക്കാനുള്ള നോട്ടീസുകൾ ഒന്നിനു പിറകെ ഒന്നായി കിട്ടാൻ തുടങ്ങിയതോടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ഭാര്യ. ബിഹാറിലെ പാട്നയിലാണ് സംഭവം.
ഒന്നരമാസം മുമ്പാണ് പാട്ന സ്വദേശി യുവാവും മുസഫർപൂർ സ്വദേശിനിയും വിവാഹിതരായത്. വിവാഹത്തിന് സ്ത്രീധനമായി ബൈക്കും നൽകിയിരുന്നു. എന്നാൽ, ഭാര്യയുടെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരുന്നത്. വിവാഹത്തിന് ഒന്നരമാസത്തിന് ശേഷം ഇരുവരും തമ്മിൽ തെറ്റുകയും ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ഭാര്യയുടെ പേരിലുള്ള ബൈക്കിൽ പ്രതി നിരന്തരം മന:പൂർവം നിയമലംഘനങ്ങൾ നടത്തിയത്. കാമറകൾക്ക് മുന്നിൽ നടത്തിയ നിയമലംഘനങ്ങൾക്കെല്ലാം പിഴ നോട്ടീസ് ഭാര്യയുടെ മൊബൈലിലേക്ക് വരാൻ തുടങ്ങി. ഇത് പതിവായതോടെ ഭാര്യ യുവാവിനെ വിളിച്ച് ബൈക്ക് തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചന ഹരജിയിൽ തീരുമാനമായാലേ ബൈക്ക് തിരിച്ചുനൽകൂവെന്ന് ഭർത്താവ് അറിയിച്ചു.
ഇതോടെ വധു പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വന്തം പേരിലുള്ള ബൈക്ക് ഭർത്താവാണ് ഉപയോഗിക്കുന്നത് എന്ന് ഇവർ പൊലീസിന്‍റെ നിർദേശപ്രകാരം സത്യപ്രസ്താവന എഴുതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.