ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ അഴിമതി ആരോപണം ശരിവെച്ച് പാർലമെന്റ് നിയോഗിച്ച അന്വേഷണ സമിതി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതടക്കം മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാർ അധ്യക്ഷനായ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സമിതി ബുധനാഴ്ച ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
2025 മാർച്ച് 14ന് രാത്രി ഡൽഹിയിലെ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണക്കാനെത്തിയ അഗ്നിശമന സേനയാണ് കത്തിക്കരിഞ്ഞ 500 രൂപയുടെ നോട്ടുകൂമ്പാരം കണ്ടെത്തിയത്.
ജസ്റ്റിസ് വർമയുടെ സ്റ്റോർ റൂമിൽ 500 രൂപയുടെ നോട്ടു കൂമ്പാരം ഉണ്ടായിരുന്നുവെന്നും എന്നാൽ അവയുടെ ഉറവിടമോ ഉടമസ്ഥതയോ വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫയർ സർവിസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിന്റെ പ്രവേശന കവാടം മുതൽ എട്ട് അടി ദൂരത്തിൽ നോട്ടുകെട്ടുകൾ പരന്നുകിടക്കുന്നതായി ഫയർ ഉദ്യോഗസ്ഥർ മൊഴി നൽകി. ആദ്യഘട്ട രക്ഷാപ്രവർത്തകർ മടങ്ങിയ ശേഷം ജസ്റ്റിസ് വർമയുടെ പേഴ്സനൽ സെക്രട്ടറിയും ജീവനക്കാരും ചേർന്ന് തെളിവുകൾ നശിപ്പിക്കാൻ രാത്രി വൈകിയും സ്ഥലത്ത് ശുചീകരണ ജോലികൾ നടത്തി. ജസ്റ്റിസ് വർമ നൽകിയ വിശദീകരണങ്ങൾ പരസ്പരവിരുദ്ധവും വഴിതിരിച്ചുവിടുന്നതുമായിരുന്നു. പണം ആരുടേതാണെന്നോ അത് എങ്ങനെ അവിടെ എത്തിയെന്നോ വ്യക്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കൂടാതെ, സമിതിയുടെ വിചാരണ വേളയിൽ അദ്ദേഹം പിന്മാറുകയും കുടുംബാംഗങ്ങളെയോ ജീവനക്കാരെയോ സാക്ഷികളായി വിസ്തരിക്കാൻ ഹാജരാക്കാതിരിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.