പാർട്ടി പിളർത്തില്ല, നേതാവ് മമത തന്നെ; നിലപാട് വ്യക്തമാക്കി ഋതബ്രത ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) പിടിച്ചുലച്ച രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി പുതിയ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി. തങ്ങൾക്ക് പാർട്ടിയെ പിളർത്താൻ യാതൊരു ഉദ്ദേശവുമില്ലെന്നും മമതാ ബാനർജി തന്നെയാണ് ഇപ്പോഴും തങ്ങളുടെ നേതാവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കർ അംഗീകരിച്ചതിനെ തുടർന്ന് ചേംബറിന്റെ താക്കോൽ ഏറ്റുവാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തൃണമൂൽ കോൺഗ്രസിന്റെ പതാകക്ക് കീഴിൽ തന്നെയായിരിക്കും തങ്ങൾ തുടർന്നും പ്രവർത്തിക്കുക. മമതാ ബാനർജി തലപ്പത്തിരുന്ന് തങ്ങളെ നയിക്കണമെന്നും ആവശ്യമായ ഉപദേശങ്ങൾ നൽകണമെന്നും ഋതബ്രത അഭ്യർത്ഥിച്ചു. എന്നാൽ, മമതയോട് കൂറ് പ്രഖ്യാപിക്കുമ്പോഴും പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃത ഭരണത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമതയുടെ അനന്തരവനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഋതബ്രത ഉന്നയിച്ചത്. അഭിഷേക് ബാനർജി നിയമസഭാ കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാജരേഖകൾ ചമച്ചുവെന്നും ഇത് സ്പീക്കറുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങൾക്കൊപ്പം ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, സിയൂലി സാഹ എന്നിവർ ഉപനേതാക്കളായും അഖ്രുജ്ജമാൻ ചീഫ് വിപ്പായും സഭയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃണമൂൽ ചിഹ്നത്തിൽ ജയിച്ച 80 എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരുടെ (58 എംഎൽഎമാർ) പിന്തുണയോടെയാണ് ഋതബ്രത പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിയത്. തങ്ങളെ യഥാർത്ഥ നിയമസഭാ വിഭാഗമായി അംഗീകരിക്കണമെന്ന വിമതരുടെ വാദത്തിന് സ്പീക്കറുടെ അംഗീകാരത്തോടെ നിയമപരമായ സാധുത ലഭിച്ചു കഴിഞ്ഞു.

നേരത്തെ അഭിഷേക് ബാനർജി മുന്നോട്ട് വെച്ച ശോഭൻദേബ് ചതോപാധ്യായയുടെയും ഫിർഹാദ് ഹക്കീമിന്റെയും പേരുകൾ സ്പീക്കർ തള്ളിയിരുന്നു. ഇതിനായി സമർപ്പിച്ച കത്തിലെ എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമാണെന്ന പരാതിയെ തുടർന്നായിരുന്നു ഇത്. ഈ സംഭവത്തിൽ സംസ്ഥാന സി.ഐ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നതും ഔദ്യോഗിക ക്യാമ്പിന് വലിയ തിരിച്ചടിയാണ്.

എട്ട് വർഷത്തോളം രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഋതബ്രത ബാനർജി. 34-ാം വയസ്സിൽ സി.പി.എം പ്രതിനിധിയായി രാജ്യസഭയിലെത്തിയ അദ്ദേഹം കമ്യൂണിസ്റ്റ് നിരയിലെ മിന്നും താരമായിരുന്നു. എന്നാൽ 2017ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു.

തുടർന്ന് തൃണമൂൽ കോൺഗ്രസിലെത്തിയ ഋതബ്രത ചുരുങ്ങിയ കാലം കൊണ്ട് തന്നെ മമതയുടെ വിശ്വസ്തനായി മാറി. എന്നാൽ, കഴിഞ്ഞ ദിവസം പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂലിൽ നിന്നും പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ബംഗാൾ രാഷ്ട്രീയത്തെത്തന്നെ നിശ്ചലമാക്കിയ ഈ സഭാ അട്ടിമറി അദ്ദേഹം പൂർത്തിയാക്കിയത്.

Tags:    
News Summary - The party did not split, Mamata remains the leader; Ritabrata Banerjee clarified her stance after securing the opposition chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.